തിരുവനന്തപുരം: തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ വമ്പൻ പ്രഖ്യാപനങ്ങളുമായി സംസ്‌ഥാന സർക്കാർ. സാമൂഹിക ക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്ന് 2000 രൂപയായി വർധിപ്പിച്ചതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സംസ്‌ഥാന സർക്കാർ ജീവനക്കാർ, പെൻഷൻകാർ എന്നിവർക്ക് നൽകാനുള്ള ഒരു ഗഡു ഡിഎ കുടിശിക 4% നവംബറിലെ ശമ്പളത്തിനൊപ്പം നൽകും. ആശാവർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വർധിപ്പിച്ചു. ഇതുവരെയുള്ള കുടിശികയും നൽകും. സ്‌ത്രീ സുരക്ഷ ഉറപ്പാക്കുന്നതടക്കം വിവിധ പദ്ധതികളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പദ്ധതികളും ആനുകൂല്യങ്ങളും കേരളപ്പിറവി ദിനമായ നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങൾ
- ക്ഷേമ പെൻഷൻ 2000 രൂപ
- ആശമാരുടെ ഓണറേറിയം 1000 രൂപ കൂട്ടി
- സ്‌ത്രീകൾക്ക് മാസം 1000 രൂപ
- റബർ താങ്ങുവില 200 രൂപ
- നെല്ലിന്റെ സംഭരണ വില 30 രൂപ
- വിദ്യാർഥി സ്‌കോളർഷിപ്പ് 1000 രൂപ
- സാക്ഷരതാ പ്രേരക് ഓണറേറിയം 1000 രൂപ
- പ്രീ പ്രൈമറി ടീച്ചർ-ആയ വേതനം 1000 രൂപ കൂട്ടി
- ഗസ്‌റ്റ് ലക്‌ചറർമാരുടെ വേതനം 2000 വരെ കൂടും
- കുടുംബശ്രീയുടെ പ്രവർത്തന ഗ്രാന്റായി പ്രതിമാസം 1000 രൂപ
- പാചക തൊഴിലാളികളുടെ പ്രതിദിന കൂലി 1100 രൂപയാക്കും
സാമൂഹികക്ഷേമ പദ്ധതികളിൽ ഗുണഭോക്‌താക്കൾ അല്ലാത്ത ട്രാൻസ് വനിതകൾ അടക്കമുള്ള പാവപ്പെട്ട കുടുംബങ്ങളിലെ സ്‌ത്രീകൾക്ക് എല്ലാ മാസവും സാമ്പത്തിക സഹായം. 35 മുതൽ 60 വയസുവരെയുള്ള, നിലവിൽ ഏതെങ്കിലും സാമൂഹിക ക്ഷേമ പെൻഷൻ ലഭിക്കാത്ത എഎവൈ (മഞ്ഞ കാർഡ്). പിഎച്ച്എച്ച് (മുൻഗണനാ വിഭാഗം- പിങ്ക് കാർഡ്) വിഭാഗത്തിൽപ്പെട്ട സ്‌ത്രീകൾക്ക് മാസം 1000 രൂപ വീതം പെൻഷൻ അനുവദിക്കും. 31.34 ലക്ഷം സ്‌ത്രീകളായിരിക്കും ഈ പദ്ധതിയുടെ ഗുണഭോക്‌താക്കൾ.
Most Read| ഇതൊക്കെ സിമ്പിൾ… തിരുവസ്‌ത്രത്തിൽ സബീന കുതിച്ചത് സ്വർണ തിളക്കത്തിലേക്ക്





































