തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമാ മേഖലയെ പിടിച്ചുലച്ച ലൈംഗികാരോപണങ്ങളിൽ നടപടിയുമായി സർക്കാർ. മേഖലയിലെ വനിതകൾ അഭിമുഖീകരിക്കുന്ന ദുരനുഭവങ്ങളെ കുറിച്ച് അന്വേഷിക്കാൻ ഏഴംഗ ഐപിഎസ് സംഘത്തെ നിയോഗിച്ചു. ലൈംഗികാരോപണങ്ങളിൽ വിമർശനം കടുത്തതോടെയാണ് സർക്കാർ നീക്കം.
പരാതി ലഭിക്കാതെ അന്വേഷണമില്ലെന്ന നിലപാടാണ് സർക്കാർ തിരുത്തിയത്. ഐജി സ്‌പർജൻ കുമാറിന്റെ നേതൃത്വത്തിൽ ഉയർന്ന വനിതാ ഉദ്യോഗസ്‌ഥർ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് സർക്കാർ രൂപീകരിച്ചത്. ഡിഐജി എസ് അജിതാ ബീഗം, ക്രൈം ബ്രാഞ്ച് എസ്‌പി മെറിൻ ജോസഫ്, കോസ്‌റ്റൽ പോലീസ് എഐജി ജി പൂങ്കുഴലി, കേരള പോലീസ് അക്കാദമി അസി. ഡയറക്‌ടർ ഐശ്വര്യ ഡോങ്ക്‌റെ, ക്രമസമാധാന ചുമതലയുള്ള എഐജി വി അജിത്, ക്രൈം ബ്രാഞ്ച് എസ്‌പി മധുസൂദനൻ എന്നിവരാണ് സംഘത്തിലുള്ളത്.
ക്രൈം ബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷ് പ്രത്യേക അന്വേഷണ സംഘത്തിന് മേൽനോട്ടം വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത ഉന്നത പോലീസ് ഉദ്യോഗസ്‌ഥരുടെ യോഗത്തിലാണ് തീരുമാനം. നിലവിൽ ആരോപണങ്ങളിൽ പ്രാഥമിക അന്വേഷണമാണ് നടക്കുക. വെളിപ്പെടുത്തലുകൾ നടത്തിയ വനിതകളെ സംഘം അങ്ങോട്ട് ബന്ധപ്പെടുകയും വിശദാംശങ്ങൾ തേടുകയും ചെയ്യും. പരാതിയുമായി മുന്നോട്ട് പോകാനും മൊഴി നൽകാനും താൽപര്യമുണ്ടോ എന്നതും ചോദിക്കും.
ഇവർ മൊഴി നൽകിയാൽ തുടരന്വേഷണം ഉണ്ടാകും. ലൈംഗികാരോപണങ്ങളെ തുടർന്ന് ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന രഞ്‌ജിത്ത്, അമ്മ ജനറൽ സെക്രട്ടറി ആയിരുന്ന നടൻ സിദ്ദിഖ് എന്നിവർ ഇന്ന് പദവി രാജിവെച്ചിരുന്നു. ഇരുവർക്കുമെതിരായ ആരോപണങ്ങളാണ് തുടക്കത്തിൽ അന്വേഷിക്കുക. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളും അന്വേഷണ പരിധിയിൽ വരും.
Most Read| 2000 കിലോഗ്രാം ഭാരം, ഒറ്റയടിക്ക് 30 കോടി മുട്ട; വിഴിഞ്ഞത്ത് അപൂർവ കാഴ്‌ചയായി സൂര്യമൽസ്യം