കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡ് ഈ മാസം 20ന് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് ഹൈക്കോടതിയുടെ അനുമതി. ചില നിർദ്ദേശങ്ങളും ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ നൽകിയിട്ടുണ്ട്.
ആഗോള അയ്യപ്പ സംഗമം നടത്തുമ്പോൾ ശബരിമലയുടെ പവിത്രതയെ ബാധിക്കാൻ പാടില്ലെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. എല്ലാ വിശ്വാസികളെയും ഒരേപോലെ പരിഗണിക്കണമെന്നും വിഐപികൾക്കുള്ള സുരക്ഷാ ഏർപ്പാടുകൾ സാധാരണക്കാരായ വിശ്വാസികൾക്ക് ബുദ്ധിമുട്ടാകരുതെന്നും ജസ്‌റ്റിസുമാരായ രാജ വിജയരാഘവൻ, കെവി ജയകുമാർ എന്നിവരുടെ ബെഞ്ച് നിർദ്ദേശിച്ചു.
വരവ്-ചിലവ് കണക്കുകൾ സുതാര്യമായിരിക്കണം. സംഗമം കഴിഞ്ഞ് 45 ദിവസത്തിനുള്ളിൽ കണക്കുകൾ ശബരിമല സ്‌പെഷ്യൽ കമ്മീഷണർക്ക് കൈമാറി കോടതിയെ അറിയിക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു. വിഐപി സുരക്ഷ, പരിസ്‌ഥിതി, സാമ്പത്തിക കാര്യങ്ങൾ എന്നിവയാണ് കോടതി എടുത്തുപറഞ്ഞത്. ആർക്കും പ്രത്യേക പ്രിവിലേജുകൾ പാടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
സംഗമം നടക്കുന്ന സ്‌ഥലം പ്‌ളാസ്‌റ്റിക് കൊണ്ട് മലിനമാക്കരുത്. മാലിന്യം അപ്പപ്പോൾ നീക്കം ചെയ്യാനുള്ള സംവിധാനങ്ങൾ ഉണ്ടാകണം. ആവശ്യമുള്ളവർക്ക് വൈദ്യസഹായങ്ങൾ ഒരുക്കുന്നതിനുള്ള സൗകര്യങ്ങളും ഉണ്ടാകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഈ മാസം 20ന് പമ്പയിലാണ് അയ്യപ്പ സംഗമം നടക്കുന്നത്.
പമ്പയിൽ നടക്കുന്ന അയ്യപ്പ സംഗമം രാഷ്‌ട്രീയ പരിപാടിയാണെന്നും പൊതുഖജനാവിൽ നിന്ന് ഫണ്ട് ചിലവഴിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടുള്ള ഹരജികൾ പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
അതേസമയം, പരിപാടി നടത്താൻ സഹായിക്കുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്ന് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ആർക്കും പ്രത്യേക പരിഗണന നൽകില്ല. ശബരിമലയുടെ വികസന കാര്യത്തിൽ സംഗമത്തിന് എത്തുന്നവരിൽ നിന്ന് അഭിപ്രായങ്ങൾ തേടും. സ്വമേധയാ മുന്നോട്ടുവരുന്ന സ്‌പോൺസർമാരിൽ നിന്നാണ് പണം സ്വീകരിക്കുക. ദേവസ്വവും തങ്ങളും ഫണ്ട് ചിലവാക്കുന്നില്ലെന്നും സർക്കാർ വ്യക്‌തമാക്കിയിരുന്നു.
Most Read| ഇന്ത്യയിൽ ഭീകരാക്രമണത്തിന് പദ്ധതി; അമീർ സുബൈർ സിദ്ദിഖിന് സമൻസ്