കൊച്ചി: എയിംസിൽ വീണ്ടും വിമർശനവുമായി ഹൈക്കോടതി. എയിംസ് വേണെമെന്ന കേരളത്തിന്റെ ആവശ്യം നിസാരമായി കാണാനാവില്ലെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. കിനാലൂരിൽ എയിംസ് സ്‌ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സാധ്യതാ പഠനത്തിന് കേന്ദ്രത്തോട് നിർദ്ദേശിച്ചിരുന്നെങ്കിലും മറുപടി സമർപ്പിക്കാൻ വീണ്ടും സമയം ചോദിച്ചതിനെ വിമർശിച്ചുകൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം.
രണ്ടാഴ്‌ചയ്‌ക്കുള്ളിൽ കോടതിയെ ഇക്കാര്യത്തിലുള്ള തീരുമാനം അറിയിക്കണമെന്നും ചീഫ് ജസ്‌റ്റിസ് സൗമൻ സെൻ, ജസ്‌റ്റിസ് വിഎം. ശ്യാംകുമാർ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു. ഇനി കേസ് പരിഗണിക്കുമ്പോൾ കേന്ദ്ര സർക്കാർ പ്രതിനിധി ഓൺലൈനായി ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
എയിംസ് സ്‌ഥാപിക്കാനുള്ള മാർഗനിർദ്ദേശങ്ങൾ അനുസരിച്ചുള്ള സ്‌ഥലമാണ് കോഴിക്കോട് കിനാലൂരെന്ന് കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ഇനി കേന്ദ്രമാണ് തീരുമാനം എടുക്കേണ്ടതെന്നും സംസ്‌ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് സംസ്‌ഥാന സർക്കാർ നിർദ്ദേശിച്ച സ്‌ഥലത്ത് സാധ്യതാപഠനം നടത്താൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകിയത്.
എന്നാൽ, ഇന്ന് കേസ് പരിഗണിച്ചപ്പോൾ ഇക്കാര്യത്തിൽ മറുപടി സമർപ്പിക്കാൻ നാലാഴ്‌ച സമയം കൂടി വേണമെന്ന് കേന്ദ്രം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, നാലാഴ്‌ചയൊന്നും നൽകാനാവില്ലെന്ന് കോടതി വ്യക്‌തമാക്കി. എയിംസ് വേണമെന്ന കേരളത്തിന്റെ ആവശ്യം നിസാരമായി കാണാനാകില്ല. അതിനാൽ, രണ്ടാഴ്‌ചയ്‌ക്കുള്ളിൽ മറുപടി നൽകണമെന്നും കോടതി വ്യക്‌തമാക്കി.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ





































