കൊച്ചി: കാസർഗോഡ് പൈവളിഗെയിൽ 15 കാരിയെയും അയൽവാസിയായ 42 കാരനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി. പോലീസ് അന്വേഷണത്തെ കുറിച്ച് സർക്കാരിനോടാണ് കോടതി വിശദീകരണം തേടിയത്.
കേസ് ഡയറി പരിശോധിച്ചതിൽ നിന്ന് അന്വേഷണം മോശമായ രീതിയിൽ അല്ല നടന്നിട്ടുള്ളത് എന്ന് മനസിലായെന്നും ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, എംബി സ്നേഹലത എന്നിവരിടെ ഡിവിഷൻ ബെഞ്ച് പറഞ്ഞു. കുട്ടിയെ നഷ്ടപ്പെട്ട കുടുംബത്തിന് വേറെ ആരുമില്ലെന്ന് തോന്നാതിരിക്കാൻ കൂടിയാണ് ഇടപെടുന്നതെന്നും കോടതി പറഞ്ഞു.
ആത്മഹത്യ എന്ന് ഒറ്റയടിക്ക് എഴുതിത്തള്ളേണ്ടതില്ലെന്നും കൊലപാതകം അടക്കം എല്ലാ സാധ്യതകളും പരിശോധിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം, അന്വേഷണത്തിൽ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി. കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ പരാതി സമർപ്പിച്ചതിന് ശേഷമുണ്ടായ കാര്യങ്ങൾ കോടതി മുമ്പാകെ ഹാജരായ അന്വേഷണ ഉദ്യോഗസ്ഥനോട് ചോദിച്ചു മനസിലാക്കി.
ഉച്ചയ്ക്ക് ശേഷം കോടതി ചേരുന്നതിന് മുമ്പായി കേസ് ഡയറികളും കോടതി പരിശോധിച്ചു. തുടർന്നാണ് കേസ് സംബന്ധിച്ച കോടതി അഭിപ്രായം വ്യക്തമാക്കിയത്. ഈ കേസിൽ പോലീസിനെ വിമർശിച്ചിട്ടില്ലെന്നും ആ കുട്ടിയുടെ മാതാപിതാക്കൾക്ക് വേണ്ടി സംസാരിച്ചതാണെന്നും കോടതി പറഞ്ഞു. കെസി വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും.
കുട്ടിയുടെ അമ്മ നൽകിയ ഹേബിയസ് കോർപ്പസ് ഹരജിയിലാണ് കോടതിയുടെ ഇടപെടൽ. ഫെബ്രുവരി 12ന് കാണാതായ 15കാരിയെയും അയൽവാസിയായ 42കാരൻ പ്രദീപിനെയും കഴിഞ്ഞ ദിവസമാണ് വീടിനടുത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഏറെ ദിവസത്തെ പഴക്കമുണ്ടായിരുന്നു. കാണാതായ അന്ന് തന്നെ മരിച്ചിരിക്കാനുള്ള സാധ്യതയാണ് അന്വേഷണ ഉദ്യോഗസ്ഥരും പങ്കുവെച്ചത്.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ



































