കൊച്ചി: കോളേജുകളിലെ വിദ്യാർഥി രാഷ്‌ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. എന്നാൽ, അതുമായി ബന്ധപ്പെട്ട മോശം പ്രവണതകളാണ് തടയേണ്ടതെന്നും ഹൈക്കോടതി വ്യക്‌തമാക്കി. കോളേജുകളിലെ വിദ്യാർഥി രാഷ്‌ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ ജസ്‌റ്റിസുമാരായ എ മുഹമ്മദ് മുഷ്‌താഖ്, പി കൃഷ്‌ണകുമാർ എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്.
”കോളേജുകളിലെ വിദ്യാർഥി രാഷ്‌ട്രീയം നിരോധിക്കേണ്ടതില്ല. അതിന്റെ പേരിലുള്ള രാഷ്‌ട്രീയക്കളികളാണ് നിരോധിക്കേണ്ടത്. രാഷ്‌ട്രീയത്തിന്റെ പേരിൽ അധ്യാപകരും വിദ്യാർഥികളും പരസ്‌പരം മുറിവേൽപ്പിക്കുന്നതും സമരങ്ങളിലൂടെ ക്ളാസുകൾ തടസപ്പെടുന്നതുമാണ് നിരോധിക്കേണ്ടത്”- കോടതി അഭിപ്രായപ്പെട്ടു.
വിദ്യാർഥികൾ രാഷ്‌ട്രീയത്തെ കുറിച്ച് നന്നായി അറിഞ്ഞിരിക്കേണ്ടതുണ്ടെന്നും അതിൽ അർഥവത്തായി ഇടപെടേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. രാഷ്‌ട്രീയ അവകാശത്തെക്കുറിച്ചും ജനങ്ങൾക്കുള്ള അവകാശത്തെ കുറിച്ചുമൊക്കെ അവബോധമുണ്ടാവണം. സംവാദങ്ങളിൽ ഏർപ്പെടണം. ഇന്ന് ക്യാമ്പസുകളിൽ സംഭവിക്കുന്നത് വ്യത്യസ്‌തമായ കാര്യങ്ങളാണ്.
രാഷ്‌ട്രീയത്തെ കുറിച്ച് എല്ലാവരും മനസിലാക്കുകയും അത് മോശമാണെന്ന ചീത്തപ്പേര് മാറുകയും വേണം. രാഷ്‌ട്രീയത്തിന് പൂർണ നിരോധനം വേണമെന്നത് അംഗീകരിക്കാനാകില്ല. മതത്തിന്റെ പേരിൽ എന്തെല്ലാം നടക്കുന്നു, എന്നാൽ അതിന്റെ പേരിൽ മതം നിരോധിക്കാറില്ലല്ലോ എന്നും കോടതി ചൂണ്ടിക്കാട്ടി.
Most Read| യുവാവിന്റെ ഫോൺ അടിച്ചുമാറ്റി കുരങ്ങൻ; കോൾ വന്നപ്പോൾ അറ്റൻഡ് ചെയ്‌തു