കൊച്ചി: സംസ്‌ഥാനത്ത് തുടർക്കഥയായി മാറിയ വന്യജീവി ആക്രമണങ്ങളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കാട്ടാന ആക്രമിച്ചുണ്ടാകുന്ന മരണങ്ങളെക്കുറിച്ച് പതിവായി കേൾക്കുന്നത് നിരാശാജനകമാണ്. ആശ്വാസ വാക്കുകളോ ധനസഹായമോ മരിച്ചവരുടെ ഉറ്റവർക്കുണ്ടാകുന്ന വലിയ നഷ്‌ടത്തിന് പരിഹാരമാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വന്യമൃഗങ്ങളുടെ നിരന്തരമായ ഭീഷണി മൂലം ഹൈറേഞ്ചുകളിലും വനമേഖലകളിലും ജനങ്ങൾ മരണ ഭീതിയിലാണ്. പട്ടികവർഗ ഫണ്ട് ഉപയോഗിച്ച് സംരക്ഷണ ഭിത്തികൾ നിർമിക്കാൻ ഭരണാനുമതി ലഭിച്ചിട്ടും പദ്ധതി മുന്നോട്ടു പോയില്ല. കോടതിയുടെ വിവിധ നിർദ്ദേശങ്ങളും സർക്കാരിന്റെ മാർഗനിർദ്ദേശങ്ങളും ഉണ്ടായിട്ടും പ്രശ്‌നം മാറ്റമില്ലാതെ തുടരുകയാണ്.
2019 മുതൽ 2024 വരെ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ സംസ്‌ഥാനത്ത് 555 പേർ മരിച്ചെന്ന കണക്ക് ഞെട്ടിപ്പിക്കുന്നതാണെന്നും കോടതി പറഞ്ഞു. വിഷയത്തിൽ അമിക്കസ് ക്യൂറിമാരെ നിയോഗിച്ച ഹൈക്കോടതി, കേന്ദ്ര- സംസ്‌ഥാന സർക്കാരുകളുടെ നഷ്‌ടപരിഹാര പദ്ധതികൾ ആളുകളുടെ ശ്രദ്ധയിൽ കൊണ്ടുവരണമെന്നും നിർദ്ദേശിച്ചു.
വനാതിർത്തികളിൽ വൈദ്യുതി വേലിയടക്കമുള്ളവ എത്രയും വേഗം സ്‌ഥാപിക്കണമെന്ന് 2022 സെപ്‌തംബറിൽ അന്നത്തെ ചീഫ് ജസ്‌റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചിരുന്നു. ഉത്തരവിന് ശേഷം എടുത്ത നടപടികളെപ്പറ്റി റിപ്പോർട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറിക്ക് കോടതി നിർദ്ദേശം നൽകി. മനുഷ്യ- വന്യമൃഗ സംഘർഷം നിലനിൽക്കുന്ന പ്രദേശങ്ങളിലെ ജനങ്ങൾക്ക് പരാതികളും നിർദ്ദേശങ്ങളും അറിയിക്കാൻ ലീഗൽ സർവീസ് അതോറിറ്റി സർവേ നടത്തണം.
കേന്ദ്ര- സംസ്‌ഥാന സർക്കാരുകളുടെ നഷ്‌ടപരിഹാര പദ്ധതികൾ പ്രദേശവാസികളുടെ ശ്രദ്ധയിൽ കൊണ്ടുവരണം. അതിനുശേഷം റിപ്പോർട് നൽകാനും ലീഗൽ സർവീസസ് അതോറിറ്റിയോട് കോടതി നിർദ്ദേശിച്ചു. കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയത്തെ സ്വമേധയാ കക്ഷി ചേർത്ത കോടതി മറുപടി സത്യവാങ്മൂലം സമർപ്പിക്കാനും നിർദ്ദേശം നൽകി. വിഷയത്തിൽ നിഷ്‌ക്രിയമായി തുടരാനാവില്ലെന്നും കോടതി വ്യക്‌തമാക്കി.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ