അബുദാബി: ഇംഗ്ളണ്ട് ആസ്ഥാനമായ സർറി സർവകലാശാലയുടെ റിലീജ്യസ് ലൈഫ് ആൻഡ് ബിലീഫ് സെന്റർ ഉപദേശക സമിതിയിൽ അംഗമായി ചരിത്രഗവേഷകനും മലയാളിയും മലബാറുകാരനുമായ ഡോ. അബ്ബാസ് പനക്കൽ.
1891ൽ രൂപം കൊണ്ട ലോക പ്രശസ്തമായ സർറി സർവകലാശാലയുടെ സുപ്രധാന ഡിവിഷനിലാണ് ഉപദേശക സമിതി അംഗമായി ഡോ. അബ്ബാസ് പനക്കൽ അവരോധിതനാകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 10 പേരാണ് ഉപദേശക സമിതിയിൽ ഉള്ളത്. ഇതിലൊരാളായാണ് സർറി സർവകലാശാലയുടെ ചരിത്രത്തിലേക്ക് ആദ്യമായി ഒരുമലയാളി പ്രവേശിക്കുന്നത്.
സർവകലാശാലക്ക് കീഴിലുള്ള റിലീജ്യസ് ലൈഫ് ആൻഡ് ബിലീഫ് സെന്ററിന്റെ ഭാവി പ്രവർത്തനവും നയങ്ങളും ആസൂത്രണ പ്രവർത്തനങ്ങളും വികസിപ്പിക്കുന്നതിന് ഡോ. അബ്ബാസ് മാർഗനിർദ്ദേശങ്ങൾ നൽകും. രണ്ട് വർഷത്തേക്കാണ് ഇദ്ദേഹത്തിന്റെ നിയമനം. ആസ്ത്രേലിയയിലെ ഗ്രിഫിത്ത് യൂനിവേഴ്സിറ്റിയിലെ അക്കാദമിക് ഫെല്ലോ കൂടിയാണ് ഡോ. അബ്ബാസ് പനക്കൽ.
മിഡിൽ ഈസ്റ്റിലെയും ദക്ഷിണേഷ്യയിലെയും ജി 20 ഇന്റർ ഫെയ്ത്ത് ഉച്ചകോടികളുടെ പ്രോജക്ട് കോർഡിനേറ്റർ ആയിരുന്ന ഡോ. അബ്ബാസ് പനക്കൽ സർക്കാർ, സർക്കാരിതര ഏജൻസികളുടെ പിന്തുണയോടെ മതേതര സമൂഹത്തിന്റെ വികസനത്തിനായി സാംസ്കാരിക ഇടപെടലുകളും മറ്റ് പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

ഇന്റർനാഷണൽ ഇന്റർ ഫെയ്ത്ത് ഹാർമണി ഇനിഷ്യേറ്റീവ് ഡയറക്ടറും അബുദാബി ആസ്ഥാനമായ വേൾഡ് മുസ്ലിം കമ്മ്യൂണിറ്റീസ് കൗൺസിലിലെ മുതിർന്ന ഗവേഷകനുമായ ഡോ. അബ്ബാസ് പനക്കൽ യുണൈറ്റഡ് നേഷൻ ഉൾപ്പടെ ഒട്ടനേകം അന്താരാഷ്ട്ര സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തിയാണ്. ഈ ഒരു പ്രൊഫൈലാണ് ഇദ്ദേഹത്തിന്റെ ഈ സ്ഥാനലഭ്യതക്ക് കാരണമായതും.
‘ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സർവകലാശാലയിൽ എത്തുന്ന വ്യത്യസ്ത വിശ്വാസ-സാംസ്കാരിക പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കിടയിൽ സാംസ്കാരികമായ വൈവിധ്യങ്ങളുടെ ഉൾകൊള്ളലുകളെ പ്രോൽസാഹിപ്പിക്കാനും അതുവഴി കൂടുതൽ മെച്ചപ്പെട്ട ലോക സാഹചര്യത്തെ സൃഷ്ടിക്കാനുമാണ് റിലീജ്യസ് ലൈഫ് ആൻഡ് ബിലീഫ് സെന്റർ പ്രവർത്തിക്കുന്നത്. ഇതിലേക്ക് നിരവധി മാനദണ്ഡങ്ങൾ പരിഗണിച്ച് ഞങ്ങൾ തിരഞ്ഞെടുത്തിട്ടുള്ള ഓരോ ഉപദേശകർക്കും വലിയ സംഭാവന നൽകാൻ സാധിക്കും‘ -സർറി യൂനിവേഴ്സിറ്റി ഡീൻ, റബ്ബി അലക്സാണ്ടർ ഗോൾഡ്ബെർഗ് പറഞ്ഞു.

‘ആഗോള പരസ്പര വിശ്വാസ വിഷയങ്ങളിൽ പ്രവർത്തിക്കാനുള്ള ഡോ. അബ്ബാസിന്റെ വൈദഗ്ധ്യം സർവകലാശാലക്ക് ഗുണം ചെയ്യും. നിരവധി രാജ്യങ്ങളിലെ മുതിർന്ന രാഷ്ട്രീയ വ്യക്തികളുമായും നയരൂപ കർത്താക്കളുമായും ബന്ധപ്പെട്ട് നിരവധി പ്രോജക്ടുകളിൽ പ്രവർത്തിച്ച പരിചയവുമുണ്ട് ഡോ.അബ്ബാസിന്. അത് കൊണ്ടുതന്നെ, അന്താരാഷ്ട്ര വിശ്വാസം, സമൂഹം, പൊതുനയം എന്നീ മേഖലകളിലെ ലോകോത്തര വിദഗ്ധരുള്ള ഞങ്ങളുടെ ടീമിലേക്ക് അബ്ബാസിന്റെ വൈദഗ്ധ്യവും അറിവും ചേർക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. യുണൈറ്റഡ് നേഷൻസ് ഓഫ് ഫെയ്ത്ത് ഫോർ റൈറ്റ്സുമായി സഹകരിച്ച് പ്രവർത്തിക്കാനും ഇന്ത്യയിൽ വിശ്വാസങ്ങളെക്കുറിച്ചുള്ള പുതിയ അന്താരാഷ്ട്ര പ്രോജക്ട് വികസിപ്പിക്കാനും മിഡിൽ ഈസ്റ്റിനും യുകെയ്ക്കും ഇടയിൽ ഒരു പുതിയ അബ്രഹാമിക് ഡയലോഗ് പ്ളാറ്റ്ഫോം സൃഷ്ടിക്കുന്നതിലും ഞങ്ങൾ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു‘. – മറ്റൊരു കുറിപ്പിലൂടെ ഡീൻ റബ്ബി അലക്സാണ്ടർ വിശദീകരിച്ചു.
ഫ്രഞ്ച് ആര്‍ക്കൈവ്സിൽ നിന്നും ലഭിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർഥ ചിത്രം എന്ന നിലയിൽ യുവ എഴുത്തുകാരൻ റമീസ് മുഹമ്മദ് പ്രചരിപ്പിച്ച ചിത്രത്തിന്റെ ആധികാരികത, ഫ്രഞ്ച് ആര്‍ക്കൈവ്സിൽ നിന്നും ലഭിച്ച ചിത്രത്തിന്റെയും ലേഖനത്തിന്റെയും പൂർണരൂപം പുറത്തുവിട്ടുകൊണ്ടു ഈ ചിത്രം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെതാണെന്ന് പറയാന്‍ കഴിയില്ലെന്ന് ഡോ. അബ്ബാസ് പനക്കല്‍ സമർഥിച്ചിരുന്നു. ഇത് ചരിത്രാന്വേഷികൾക്കും മാദ്ധ്യമങ്ങൾക്കും ഉപകാരപ്രദമായ ഡോ. അബ്ബാസിന്റെ ഇടപെടലായിരുന്നു.

കണ്ണാട്ടിപ്പടി സര്‍ക്കാര്‍ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ഇദ്ദേഹം തിരൂരങ്ങാടി പിഎസ്എംഒ കോളജിലാണ് ഉന്നത വിദ്യാഭ്യാസം നേടിയത്. 16ആം നൂറ്റാണ്ടിലെ മലബാറിലെ മുസ്ലിം-ഹിന്ദു സൗഹൃദം എന്ന ഗവേഷണ വിഷയത്തിലാണ് മലേഷ്യയിലെ ഇന്റര്‍നാഷണല്‍ ഇസ്ലാമിക് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയത്. മലപ്പുറം വേങ്ങര പനക്കല്‍ പരേതനായ പിസി മുഹമ്മദ്-ബിയ്യാത്തുമ്മ ദമ്പതികളുടെ നാലാമത്തെ മകനാണ് അബ്ബാസ്. ഭാര്യ നൗഷുബ. ഫാത്വിമ മെഹ്റിന്, മുഹമ്മദ് മെഹഫിന്‍, ഫാത്വിമ മെഹസിന്‍ എന്നിവരാണ് മക്കൾ.
Most Read: ബഹുഭാര്യത്വവും തഹ്ലീല് ആചാരവും ഭരണഘടനാ ബെഞ്ചില്‍; കേന്ദ്ര സർക്കാരിന് നോട്ടീസ്


































