ആധുനിക ലോകത്തിന്റെ പരിഛേദമായി ഏവരും ചൂണ്ടികാണിക്കുന്ന അമേരിക്കയിൽ 1920ൽ മാത്രമാണ് സ്‌ത്രീകൾക്ക് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായത്! അതെ, 1920 ഏപ്രിൽ 26ന് ഭരണഘടനയുടെ 19ആം ഭേദഗതി പ്രകാരമാണ് അമേരിക്കയിൽ സ്‌ത്രീകൾക്ക് വോട്ടവകാശം ലഭിച്ചത്. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ 1931ല്‍ ശ്രീലങ്കയും, 1932ല്‍ മാലിദ്വീപും, 1963ല്‍ അഫ്‌ഗാനിസ്‌ഥാനും സ്‌ത്രീകൾക്ക് വോട്ടവകാശം നല്‍കി.
സ്‌ത്രീകൾക്ക് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനും മൽസരിക്കാനുമുള്ള അവകാശം പത്തൊമ്പതാം നൂറ്റാണ്ടീന്റെ അന്ത്യം മുതൽക്ക് മാത്രമാണ് ലോകത്ത് പ്രചാരത്തിലായി തുടങ്ങിയത്. തിരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള അവകാശം ഇല്ലാതെ, പ്രകടമായ അനീതിയോടെയെങ്കിലും പരിമിതമായ സ്‌ത്രീവോട്ടവകാശം ലോകത്ത് ആദ്യമായി നൽകിയത് ന്യൂസിലാന്റാണ്. ഇത് 1893ലായിരുന്നു.
വോട്ടവകാശത്തോടൊപ്പം സ്‌ത്രീകൾക്ക് തിരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള അനുമതിയും നൽകിയാണ് ദക്ഷിണ ഓസ്‍ട്രേലിയ 1895ൽ ലോകത്തിന് മാതൃക തീർത്തത്. ഇത് ഐക്യ രാഷ്‌ട്രസഭ രൂപം കൊള്ളുന്നതിനും 50 വർഷം മുൻപാണ്. ഫിൻലാൻഡാണ് വനിതാ സമ്മതിദാനാവകാശം നൽകിയ ആദ്യ യൂറോപ്യൻ രാജ്യം. 1906ലായിരുന്നു ഇത്. വനിതാ സമ്മതിദാനാവകാശം നിലവിൽ വന്ന ഇതേ രാജ്യത്ത് നിന്നാണ് ആദ്യ വനിതാ പാർലമന്റ് അംഗമായ നാൻസി ആസ്‌റ്റർ (Nancy Astor) ഉദയം ചെയ്‌തതും. 1919 മുതൽ 1945 വരെയാണ് ഇവർ പാർലമന്റ് അംഗമായി തുടർന്നത്.
ഒട്ടനേകം സമരങ്ങൾക്ക് ശേഷം, സോവിയറ്റ് യൂണിയന്‍ 1917ലും, ജര്‍മ്മനി 1918ലും, ബ്രസീലും തായ്‌ലാൻഡും 1934ലും സ്‌ത്രീകൾക്ക് വോട്ടവകാശം നല്‍കി. 1944ലാണ് ഫ്രാൻസ് വനിതകൾക്കുള്ള വോട്ടവകാശം കൊണ്ടുവന്നത്. വെറും 50 കൊല്ലങ്ങൾക്ക് മുൻപാണ് (1971ൽ) സ്വിറ്റ്സർലാന്റ് വനിതകളുടെ വോട്ടവകാശം അനുവദിച്ചത്. 1979ലാണ് സ്‌ത്രീകൾക്ക് എതിരെയുള്ള എല്ലാവിധ വിവേചനങ്ങളും അവസാനിപ്പിക്കാനുള്ള ആദ്യ ആധികാരിക ശബ്‌ദം ഐക്യരാഷ്‌ട്ര സഭയിൽ നിന്നുണ്ടാകുന്നത്. 1945ൽ ഐക്യരാഷ്‌ട്ര സഭ രൂപംകൊണ്ട് 34 വർഷങ്ങൾക്ക് ശേഷമാണ് ഈ ചരിത്ര പ്രഖ്യാപനം ഉണ്ടാകുന്നത്.

ബ്രിട്ടണിൽ 1928ലാണ് 21വയസായ എല്ലാ ബ്രിട്ടീഷ് പൗരത്വമുള്ള വനിതകള്‍ക്കും വോട്ടവകാശം ലഭിച്ചത്. എമലൈന്‍ പാന്‍ ക്രിസ്‌റ്റ് എന്ന ധീരവനിതയുടെ നേതൃത്വത്തിൽ മൂന്നുദശാബ്‌ദം നീണ്ട സമരത്തിനും പ്രതിഷേധങ്ങൾക്കും ശേഷമാണ് ഈ നേട്ടം ബ്രിട്ടൺ വനിതകൾക്ക് ലഭിച്ചത്. പക്ഷെ, സ്‌ത്രീവോട്ടവകാശം നേടാനായി യത്‌നിച്ച എമലൈന്‍ മരണപ്പെട്ട് ആഴ്‌ചകൾക്ക് ശേഷമാണ് ബ്രിട്ടൻ ഈ നിയമം കൊണ്ടുവരുന്നത്. എമലൈനെ പോലെ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ അനേകം ധീരവനിതകളുടെ നേതൃത്വത്തിൽ നടന്ന, നൂറ്റാണ്ടുകൾ നീണ്ട സമരമുറകളുടെ ഫലമാണ് ഇന്ന് സ്‌ത്രീകൾ അനുഭവിക്കുന്ന വോട്ടവകാശം.

സ്വാതന്ത്ര്യത്തോടൊപ്പം സ്‌ത്രീവോട്ടവകാശം ലഭിച്ച രാജ്യങ്ങളാണ് ഇന്ത്യ, പാകിസ്‌ഥാൻ ബംഗ്‌ളാദേശ് എന്നിവ. 1971ല്‍ സ്വാതന്ത്ര്യം നേടിയ ബംഗ്‌ളാദേശ് കഴിഞ്ഞ 4 പതിറ്റാണ്ടായി ഭരിക്കുന്നതും നിയന്ത്രിക്കുന്നതും സ്‌ത്രീകൾ തന്നെയാണ്. ബീഗം ഖാലിദ സിയയും ഷേഖ് ഹസീനയുമാണ് ബംഗ്‌ളാദേശിന്റെ സുപ്രധാന രാഷ്‌ട്രീയ മുഖങ്ങൾ. ഇവർ രണ്ടുപേരും മാറിമാറിയാണ് ബംഗ്‌ളാദേശ് ഭരിക്കുന്നത്. നിലവിൽ 74കാരിയായ ഷേഖ് ഹസീനയാണ് ബംഗ്‌ളാദേശ് പ്രധനമന്ത്രി.

ഇപ്പോൾ നിർബന്ധിത വോട്ടവകാശം പലരാജ്യങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. വോട്ട് ചെയ്യാൻ അർഹതയുള്ളവർ അത് ചെയ്യാതിരുന്നാൽ പിഴയോ ജയിൽ ശിക്ഷയോ ലഭിക്കുന്ന 20ലധികം രാജ്യങ്ങൾ നിലവിലുണ്ട്. ബെൽജിയം, ഓസ്‍ട്രേലിയ, ചെക്കോസ്‌ലോവാക്യ, മെക്‌സികോ തുടങ്ങിയ രാജ്യങ്ങൾ ഈ പട്ടികയിൽ പെടുന്നതാണ്. കൂടുതൽ വിശദാംശങ്ങൾ ഈ ലിങ്കിൽ വായിക്കാം.

ഇന്ന് ലോകത്തെ വിവിധ രാജ്യങ്ങലും അന്തർദേശീയ സ്‌ഥാപനങ്ങൾ ഭരിക്കുന്നതിലും അനേകം തൊഴിൽ മേഖലകളിലും സ്‌ത്രീകൾ എത്തിച്ചേർന്നിട്ടുണ്ട്. എങ്കിലും അത് വളരെ ചെറിയ ശതമാനമാണ്. ലോക ജീവിതത്തിൽ പുരുഷനോളമോ അതിലുംകൂടുതലോ അവകാശമുള്ള സ്‌ത്രീകൾക്ക് ഇപ്പോഴും വോട്ടവകാശം വിദൂരമായ അനേകം രാജ്യങ്ങൾ ഇനിയുമുണ്ട്. ജനാധിപത്യത്തിന് പകരം രാജാധിപത്യമോ കുടുംബാധിപത്യമോ നിലനിൽക്കുന്ന ഗള്‍ഫ് രാജ്യങ്ങൾ ഉൾപ്പടെ പലതിലും വോട്ടവകാശം ഉൾപ്പടെ എല്ലാത്തിലും പരിമിതമായ അവകാശമാണ് സ്‌ത്രീകൾക്കുള്ളത്. യുഎഇ, സൗദി അറേബ്യ, ബ്രൂണെ തുടങ്ങിയ രാജ്യങ്ങൾ ഉദാഹരണമാണ്.

സ്‌ത്രീകൾക്ക് രാജ്യത്തിന്റെ ഭരണചക്രം സ്വപ്‌നം കാണാൻ കഴിയാത്ത അനേകം രാജ്യങ്ങളും പ്രവിശ്യകളും നിലനിൽക്കുമ്പോഴും സിരിമാവോ രത്വാത് ഡയസ് ബണ്ഡാരനായകെ എന്ന സിരിമാവോ ബണ്ഡാരനായകെ ലോകത്തിലെ ആദ്യവനിതാ പ്രധാനമന്ത്രിയായ രാജ്യമാണ് ശ്രീലങ്ക. 3 തവണ ശ്രീലങ്കൻ പ്രധാന മന്ത്രിയായ ഇവരാണ് ഈ രാജ്യത്തിന്റെ സിലോൺ എന്നപേരിന് പകരം പൗരാണികമായ ശ്രീലങ്ക എന്ന പേര് നൽകിയതും. സിരിമാവോയുടെ രണ്ടാമത്തെ മകൾ ചന്ദ്രിക കുമാരതുംഗയും ശ്രീലങ്കയുടെ പ്രധാനമന്ത്രിയും രാഷ്‌ട്രപതിയുമായിട്ടുണ്ട്.
ലോകത്തെ രണ്ടാമത്തെ വനിതാ പ്രാധാനമന്ത്രി ഇന്ത്യയിൽ നിന്നായിരുന്നു. ഇന്ദിരാഗാന്ധി! ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്ന ഇവർ ആധുനിക ലോക ചരിത്രത്തിലെ ശ്രദ്ധേയരായ വനിതാ ഭരണാധികാരികളിൽ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്. 1966–77 കാലഘട്ടത്തിലും, പിന്നീട് 1980 മുതൽ 31 ഒക്ടോബർ 1984ന് സുരക്ഷാ ഉദ്യോഗസ്‌ഥരുടെ വെടിയേറ്റ് മൃതിയടയുന്നത് വരേയും നാലു തവണ ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ച ഇന്ദിരാഗാന്ധിയെ ആയിരം കൊല്ലങ്ങൾക്കിടെ ജീവിച്ച ശ്രേഷ്‌ഠ വനിതയിൽ ഒന്നാമതായാണ് ബിബിസിയുടെ തിരഞ്ഞെടുപ്പ് കണ്ടെത്തിയത്.
പാകിസ്‌ഥാൻ എന്ന മുസ്‌ലിം രാഷ്‌ട്രത്തിന്റെ ആദ്യ വനിതാ നേതാവും പ്രധാനമന്ത്രിയുമായ ബേനസീര്‍ ഭൂട്ടോയും വനിതാ പ്രധാനമന്ത്രിമാരുടെ നിരയിൽ പ്രധാനിയാണ്. പ്രധാനമന്ത്രിയായിരിക്കെ 1996ല്‍ പ്രസവിച്ച ബേനസീര്‍ ഭൂട്ടോ ആ പദവിയിലിരിക്കെ അമ്മയായ ആദ്യ വനിതയെന്ന പദവിയും സ്വന്തമാക്കി. ബ്രിട്ടനിലെ മാര്‍ഗരറ്റ് താച്ചറും ഈ നിരയിൽ പ്രധാനിയാണ്.
1975 മുതൽ 1976 വരെ മധ്യ ആഫ്രിക്കൻ റിപ്പബ്ളിക്കിന്റെ പ്രധാനമന്ത്രിയായിരുന്ന എലിസബത്ത് ഡൊമീഷ്യൻ, ജർമ്മനിയുടെ പ്രഥമ വനിതാ ചാൻസലറായ (പ്രധാനമന്ത്രി) ആംഗല മെർക്കൽ, നോർവേയുടെ പ്രധാനമന്ത്രിയായ എർനാ സോൽബർഗ്, ലിത്വാനിയയുടെ പ്രധാനമന്ത്രിയായിരുന്ന ഐറേന ഡുഗ്യുറ്റിയീൻ, കാനഡയുടെ 19ആമത് പ്രധാനമന്ത്രിയായ കിം കാംബെൽ, 1969 മാർച്ച് 17ന് ഇസ്രയേലിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായ ഗോൾഡാ മെയർ എന്നിവരും ലോക നേതൃപദവിയിലെ ശ്രദ്ധേയ വനിതകളാണ്.

ദക്ഷിണ കൊറിയയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായ ചാങ് സംഗ്, ന്യൂസിലാൻഡിന്റെ പ്രധാനമന്ത്രിയും ശ്രദ്ധേയ ലോകവനിതാ നേതാക്കളിൽ ഒരാളുമായ ജസിന്ത കേറ്റ് ലോറൽ ആഡേൺ, ഓസ്‌ട്രേലിയയുടെ പ്രധാനമന്ത്രിയായിരുന്ന ജൂലിയ ഗില്ലാർഡ്, യുഎന്നിന്റെ ഏറ്റവും ഉയർന്ന പദവികളിൽ ഒന്നിലിരിക്കുന്ന ഹെലൻ ക്ളാർക്, ഇന്ത്യയുടെ 15ആമത്തെ രാഷ്‌ട്രപതിയായ ദ്രൗപതി മുർമു ഉൾപ്പടെയുള്ള നിരനീളുമെങ്കിലും സ്‌ത്രീകളുടെ നേതൃപദവി 20 ശതമാനത്തിൽ താഴെയാണ് ഇപ്പോഴും.
പ്രായം, സമ്പത്തിക യോഗ്യതകൾ, ഭൂവുടമാ യോഗ്യത, നികുതി, വിദ്യാഭ്യാസ യോഗ്യത, നിശ്‌ചിത പരീക്ഷ ജയിച്ചവർ എന്നിങ്ങനെ പലരീതിയിലുള്ള യോഗ്യതകൾ പരിഗണിച്ചാണ് പണ്ടുകാലങ്ങളിൽ വോട്ടവകാശം പലരാജ്യങ്ങളിലും നിലനിന്നിരുന്നത്. സ്വാതന്ത്ര്യത്തിന് മുൻപുള്ള ഇന്ത്യയിലും ഇത്തരം രീതികൾ ഉണ്ടായിരുന്നു.

19ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഘട്ടം ഘട്ടമായി ഈ യോഗ്യതകളെല്ലാം മാറുകയും വോട്ടവകാശം തുല്യതയിലേക്ക് എത്തുകയും ചെയ്‌തു. എന്നാൽ, നിശ്‌ചിത തലത്തിലുള്ള വിദ്യാഭ്യാസം നേടിയവരോ നിശ്‌ചിത പരീക്ഷയിൽ വിജയിച്ചവരോ മാത്രം ദേശീയ, സംസ്‌ഥാന ഭരണാധികാരികളെ തിരഞ്ഞെടുക്കുന്ന വോട്ടവകാശത്തിൽ പങ്കാളികളാകാവു എന്നാവശ്യപ്പെടുന്ന ആളുകളെയും നമുക്കിടയിൽ കാണാം.
Most Read: വറ്റിവരണ്ട നദിയിൽ നിന്ന് ഉയർന്നുവന്നത് പുരാതന നഗരം; അൽഭുതം മാറാതെ ജനം