ആധുനിക പക്ഷികളുടെ ഭ്രൂണത്തിന് സമാനമായ ദിനോസര്‍ ഭ്രൂണം കണ്ടെത്തി. ചൈനയില്‍ നിന്നും കണ്ടെത്തിയ ഫോസിലൈസ് ചെയ്‌ത ദിനോസര്‍ മുട്ടക്കുള്ളില്‍ നിന്നാണ് ഭ്രൂണം കണ്ടെത്തിയത്. ഇതുവരെ കണ്ടെത്തിയതില്‍ പൂര്‍ണരൂപമുള്ള ദിനോസര്‍ ഭ്രൂണമാണ് ഇത്.
പക്ഷികളും ദിനോസറുകളും തമ്മിലുള്ള ബന്ധം സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ ലഭിച്ചേക്കാവുന്ന കണ്ടെത്തലാണ് ഇതെന്നാണ് വിലയിരുത്തൽ. ഭ്രൂണത്തിന് 66 മുതല്‍ 72 ദശലക്ഷം വര്‍ഷം വരെ പഴക്കമുണ്ടെന്നാണ് കരുതുന്നതെന്ന് ബിര്‍മിങ്ഹാം യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള രേഖകളെ ഉദ്ധരിച്ച് സയന്‍സ് ഡെയ്‌ലി റിപ്പോർട് ചെയ്യുന്നു.
വിരിയുന്നതിന് മുമ്പുള്ള പക്ഷികളുടേതു പോലുള്ള രുപമാണ് ഭ്രൂണത്തിനുള്ളത്. പല്ലില്ലാത്ത ദിനോസര്‍ വിഭാഗമായ തെറോപോഡ്, ഓവിറാപ്‌റ്റോറോസര്‍ എന്നിവയുടേതാണ് ഭ്രൂണമെന്നും വിലയിരുത്തപ്പെടുന്നു. ചൈനയിലെ ഗാന്‍ഷുവിലെ ക്രിറ്റേഷ്യസ് പാറകളില്‍ നിന്നാണ് ‘ബേബ് യിംഗ്ളിയാങ്‘ എന്ന് പേരിട്ടിരിക്കുന്ന ഭ്രൂണം കണ്ടെത്തിയത്.
ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും സവിശേഷമായ രൂപത്തിലുള്ളതാണ് ബേബ് യിംഗ്ളിയാങ് എന്നും റിപ്പോർട് ചൂണ്ടിക്കാട്ടുന്നു. തലമുതല്‍ വാല്‍വരെ 27 സെന്റീമീറ്റര്‍ നീളമാണ് ഭ്രൂണത്തിനുള്ളത്. 17 സെന്റീമീറ്റര്‍ നീളമുള്ള മുട്ടയില്‍ തോടിനോട് മുതുക് ചേര്‍ത്ത് ചുരുണ്ട് കിടക്കുന്ന രൂപത്തിലാണ് ഭ്രൂണം ഉള്ളത്. യിംഗ്ളിയാങ് സ്‌റ്റോണ്‍ നേച്ചര്‍ ഹിസ്‌റ്ററി മ്യൂസിയത്തിലാണ് നിലവില്‍ ഭ്രൂണം സൂക്ഷിച്ചിരിക്കുന്നത്.Most Read: നൻമയുടെ ‘കേക്ക് വണ്ടി’; ഈ മധുരം ഒരുപാടു പേരുടെ നോവുമാറ്റും