കൊച്ചി: പെരുമ്പടപ്പ് ഫാത്തിമ ആശുപത്രിയുടെ ‘കേക്ക് വണ്ടി’ ശ്രദ്ധേയമായി. നിറയെ മധുരമൂറുന്ന കേക്കുകളുമായി റോഡിലൂടെ മെല്ലെപ്പോവുന്ന കേക്ക് വണ്ടിയെ കൗതുകത്തോടെയാണ് നഗരം വരവേറ്റത്. ക്രിസ്‌തുമസിന് ഒരു കേക്ക് വാങ്ങി നിർധനരായ ഡയാലിസിസ് രോഗികളെ ചേർത്തു പിടിക്കാനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പെരുമ്പടപ്പ് ഫാത്തിമ ആശുപത്രിയുടെ കേക്ക് വണ്ടി ചൊവ്വാഴ്‌ച നിരത്തിൽ ഇറങ്ങിയത്.
എറണാകുളം സെയ്‌ന്റ് തെരേസാസ് കോളേജിൽ നിന്നും 4500 കേക്കുകളുമായി പുറപ്പെട്ട ‘കേക്ക് വണ്ടി’യിൽ നിന്ന് ആദ്യ ദിനം തന്നെ രണ്ടായിരത്തിലധികം കേക്കുകൾ ചിലവായി. ആശുപത്രി നടത്തുന്ന സൗജന്യ ഡയാലിസിസ് പദ്ധതിയുടെ നാലാം വാർഷികത്തോട് അനുബന്ധിച്ചാണ് ‘കേക്ക് വണ്ടി’ നഗരത്തിലും പശ്‌ചിമ കൊച്ചിയിലെ വിവിധ ഭാഗങ്ങളിലുമെത്തിയത്. മുൻകൂട്ടി ബുക്ക് ചെയ്‌തവരും മറ്റ് യാത്രക്കാരും കേക്ക് വണ്ടിയിൽനിന്ന് കേക്കുകൾ വാങ്ങി. ബുധൻ, വ്യാഴം ദിവസങ്ങളിലും കേക്കുമായി വണ്ടികൾ വിവിധയിടങ്ങളിൽ എത്തും.
ഈ തുക പാവപ്പെട്ട രോഗികളുടെ സൗജന്യ ഡയാലിസിസിനു മാത്രമായാണ് വിനിയോഗിക്കുന്നതെന്ന് പദ്ധതിക്ക് നേതൃത്വം നൽകുന്ന ആശുപത്രി ഡയറക്‌ടർ ഫാ. സിജു ജോസഫ് പാലിയത്തറ പറഞ്ഞു. കൊച്ചി മേയർ എം അനിൽകുമാറും കെജെ മാക്‌സി എംഎൽഎയും ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്‌തു. സെയ്‌ന്റ് തെരേസാസ് കോളേജ് പ്രിൻസിപ്പൽ ഡോ. ലിസി മാത്യു, ഫാ. ആന്റണി തൈവീട്ടിൽ, കെഎസ് സാബു, ഷെറിൻ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.
Most Read: എങ്ങനെ പുറത്തുകടക്കും… പാണ്ടയുടെ മതിൽ ചാട്ടം വൈറലാകുന്നു