തിരുവനന്തപുരം: ഈ മാസം 21ന് കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ളോബൽ സമ്മിറ്റിൽ പങ്കെടുക്കാൻ പ്രതിപക്ഷ തീരുമാനം. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനം ആക്കണമെന്നാണ് നിലപാടെന്നും ഇക്കാര്യത്തിൽ സർക്കാരിന് പൂർണ പിന്തുണ നൽകുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കി.
കേരളത്തിലെ വ്യവസായ മേഖലയിലെ വളർച്ചയെ പ്രകീർത്തിച്ച ശശി തരൂർ എംപിയുടെ ലേഖനവുമായി ബന്ധപ്പെട്ട് വിവാദം കത്തുന്നതിനിടെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. സംരംഭങ്ങളുടെ എണ്ണം പെരുപ്പിച്ച് കാട്ടുന്നതിനെയും യാഥാർഥ്യ ബോധമില്ലാത്ത കണക്കുകൾ ആവർത്തിക്കുന്നതിന് എതിരേയുമാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നതെന്നും വിഡി സതീശൻ വ്യക്തമാക്കി.
”മൂന്ന് വർഷം കൊണ്ട് മൂന്നുലക്ഷം സംരംഭങ്ങൾ ഏതൊക്കെയെന്ന് സർക്കാർ വ്യക്തമാക്കണം. ഇതിന്റെ പൂർണപട്ടിക പുറത്തുവിടണം. ഉത്തരം മുട്ടിയപ്പോൾ പ്രതിപക്ഷം വികസന വിരോധികളാണെന്ന ആഖ്യാനം ഉണ്ടാക്കാൻ ശ്രമിക്കുകയാണ് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും. കേരളത്തിന്റെ വികസനത്തെ പതിറ്റാണ്ടുകൾ പിന്നോട്ടടിച്ചത് സിപിഎമ്മിന്റെ തൻപോരിമയും നേതാക്കളുടെ ഈഗോയും തലതിരിഞ്ഞ രാഷ്ട്രീയ നിലപാടുകളും ആണെന്നതിനുള്ള തെളിവുകൾ ഇപ്പോഴും സമൂഹത്തിന് മുന്നിലുണ്ട്.
പഞ്ചായത്ത് തലത്തിൽ പാർട്ടി പ്രവർത്തകരെ കോ-ഓർഡിനേറ്റർമാരാക്കി സംരംഭങ്ങളുടെ പട്ടിക ശേഖരിച്ച് സർക്കാരിന്റെ കണക്കിൽപ്പെടുത്തുകയല്ലേ യഥാർഥത്തിൽ ചെയ്തത്? പിണറായി വിജയൻ മുഖ്യമന്ത്രിയും പി രാജീവ് വ്യവസായ മന്ത്രിയും ആയതിന് ശേഷമാണോ കേരളത്തിൽ പച്ചക്കറി കടയും പലചരക്ക് കടയും ബേക്കറിയും ബാർബർ ഷോപ്പും ഐസ്ക്രീം പാർലറും ജിമ്മുമൊക്കെ തുടങ്ങിയത്?
പാവപ്പെട്ടവർ വായ്പയെടുത്തും അല്ലാതെയും തുടങ്ങിയ സംരംഭങ്ങളെല്ലാം സർക്കാരിന്റെ കണക്കിൽ ചേർക്കുന്നതും മേനി നടിക്കുന്നതും അപഹാസ്യമല്ലേ? വ്യവസായ മന്ത്രി സ്വയം പരിഹാസ കഥാപാത്രമായി മാറരുത്. കോവിഡ് കാലത്ത് കബളിപ്പിച്ചത് പോലെ വ്യവസായ സംരംഭങ്ങളുടെ പേരിലും മലയാളികളെ കബളിപ്പിക്കാമെന്നും സർക്കാർ കരുതരുത്”- വിഡി സതീശൻ കൂട്ടിച്ചേർത്തു.
Most Read| ഏറ്റവും കനംകുറഞ്ഞ നൂഡിൽസ്; ഇതാണ് ഗിന്നസ് റെക്കോർഡ് നേടിയ ആ മനുഷ്യൻ