തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്ക് ആരംഭിച്ചു. പലയിടത്തും യാത്രക്കാർ വലഞ്ഞു. അതേസമയം, കൂടുതൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ഗതാഗത കമ്മീഷണറുമായി ബസുടമകളുടെ സംയുക്‌ത സമിതി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.
ബസുടമകളുടെ ആവശ്യങ്ങളിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ ഈ മാസം 22 മുതൽ അനിശ്‌ചിത കാലത്തേക്ക് സർവീസ് നിർത്തിവെക്കാനാണ് തീരുമാനം. അതിന് മുൻപ് പ്രശ്‌നം പരിഹരിക്കണമെന്നാണ് സമിതിയുടെ ആവശ്യം. 140 കിലോമീറ്ററിൽ അധിക ദൂരം സർവീസ് നടത്തുന്ന സ്വകാര്യ ബസുടമകളുടെ പെർമിറ്റ് സർക്കാർ പുതുക്കി നൽകുന്നില്ലെന്ന് സമിതി നേതാക്കൾ പറഞ്ഞു. ഒട്ടേറെപ്പേർക്ക് ഇതുകാരണം തൊഴിൽ നഷ്‌ടപ്പെട്ടു.
ദീർഘകാലമായി സർവീസ് നടത്തുന്ന ലിമിറ്റഡ് സ്‌റ്റോപ്പിന്റെയും ദീർഘദൂര ബസുകളുടെയും പെർമിറ്റുകൾ അതേപടി പുതുക്കി നൽകുക, വിദ്യാർഥികളുടെ യാത്രാ നിരക്കിൽ കാലോചിതമായ വർധന നടപ്പിലാക്കുക, കൺസെഷൻ കാർഡ് വിതരണം കുറ്റമറ്റതാക്കുക, ബസ് ജീവനക്കാർക്ക് പോലീസ് ക്ളിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക.
ഇ-ചെല്ലാൻ വഴിയുള്ള അന്യായമായ പിഴ ചുമത്തൽ അവസാനിപ്പിക്കുക, ബസുകളിൽ മാത്രം ജിപിഎസ് സ്‌പീഡ് ഗവർണർ ക്യാമറകൾ തുടങ്ങിയ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ അടച്ചേൽപ്പിക്കുന്ന ഗതാഗത വകുപ്പിന്റെ നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
അതിനിടെ, കേന്ദ്ര സർക്കാർ തൊഴിലാളി വിരുദ്ധ നയങ്ങൾ സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്‌ത 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് രാത്രി 12ന് ആരംഭിക്കും. കേരളത്തിൽ ഭരണ-പ്രതിപക്ഷ സംഘടനകൾ പ്രത്യേകമായാണ് പണിമുടക്കുന്നത്. സംസ്‌ഥാന സർക്കാരിന്റെ നയങ്ങൾക്കെതിരായ പ്രതിഷേധവും ഐഎൻടിയുസി ഉൾപ്പടെയുള്ള യുഡിഎഫ് സംഘടനകൾ ഉയർത്തും.
Most Read| കപ്പലപകടം; 9531 കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാർ








































