തിരുവനന്തപുരം: സ്വകാര്യ ബസുകളിൽ സുരക്ഷാ ക്യാമറകൾ സ്‌ഥാപിക്കണമെന്ന സർക്കാർ ഉത്തരവ് സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി. നവംബർ ഒന്ന് മുതൽ സംസ്‌ഥാനത്തെ സ്വകാര്യ ബസുകളിൽ ക്യാമറ നിർബന്ധമാണെന്ന ട്രാൻസ്‌പോർട് കമ്മീഷണറുടെ സർക്കുലറാണ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തത്. കേരള ബസ് ട്രാൻസ്‌പോർട് അസോസിയേഷൻ നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
ജസ്‌റ്റിസ് ദിനേശ് കുമാറാണ് ഹരജി പരിഗണിച്ചത്. കേന്ദ്ര നിയമത്തിന് വിരുദ്ധമായാണ് സർക്കുലറെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സ്‌റ്റേ അനുവദിച്ചത്. സുരക്ഷയുടെ ഭാഗമായി ഉപകരണങ്ങൾ സ്‌ഥാപിക്കണമെങ്കിൽ മാനദണ്ഡങ്ങൾ ഇറക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നായിരുന്നു ഹരജിക്കാരുടെ പ്രധാന വാദം. ഉത്തരവിറക്കിയ സർക്കാർ നടപടി റദ്ദാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് തീരുമാനമെന്ന് സർക്കാർ വാദിച്ചെങ്കിലും കോടതി വഴങ്ങിയില്ല. സംസ്‌ഥാനത്തിന് ഇത്തരത്തിൽ ഒരു തീരുമാനം എടുക്കാനുള്ള അധികാരം ഇല്ലെന്നായിരുന്നു കോടതി വിലയിരുത്തൽ. സ്വകാര്യ ബസുകളുടെ മൽസരയോട്ടം മൂലമുള്ള അപകട സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ കൊച്ചിയിൽ ഗതാഗതമന്ത്രി ആന്റണി രാജു വിളിച്ചു ചേർത്ത യോഗത്തിൽ കെഎസ്ആർടിസി ഉൾപ്പടെ സംസ്‌ഥാനത്ത് ഓടുന്ന എല്ലാ ബസുകളിലും ഫെബ്രുവരി 28ന് മുൻപ് ക്യാമറകൾ ഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു.
എന്നാൽ, ഈ തീരുമാനം പലഘട്ടങ്ങളിൽ മാറ്റിയതിന് ശേഷമാണ് നവംബർ ഒന്ന് മുതൽ നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചത്. ബസിൽ നിന്ന് റോഡിന്റെ മുൻവശവും അകവും തരത്തിൽ രണ്ടു ക്യാമറ സ്‌ഥാപിക്കണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ, ഇത് അധിക ബാധ്യത വരുത്തുമെന്ന് ബസ് ഉടമകൾ പറഞ്ഞിരുന്നു.
Most Read| ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ പെൺ വിപ്ളവം; ലക്ഷ്യം മലേറിയയെ തുടച്ചു നീക്കുക