തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്. വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുക, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയ സർക്കാർ തീരുമാനത്തിൽ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഇതേ ആവശ്യങ്ങൾ ഉന്നയിച്ചു ബസുടമകളുടെ സംയുക്‌ത സമിതി ഗതാഗതമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
ആവശ്യങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ അടുത്ത മാസം 21 മുതൽ അനിശ്‌ചിതകാല സമരം ആരംഭിക്കുമെന്നും സംയുക്‌ത സമരസമിതി ഭാരവാഹികൾ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ വ്യക്‌തമാക്കിയിരുന്നു. 2022 മെയ് മാസം നടപ്പിലാക്കിയ യാത്രാനിരക്ക് വർധനവിനൊപ്പം വിദ്യാർഥികളുടെ യാത്രാനിരക്കും വർധിപ്പിക്കണമെന്ന് നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും ഇത് നടപ്പിലായില്ലെന്ന് സംയുക്‌ത സമിതി ചൂണ്ടിക്കാട്ടി.
നവംബർ ഒന്ന് മുതൽ അതിദരിദ്രരായ വിദ്യാർഥികൾക്ക് സംസ്‌ഥാനത്തെവിടെയും സൗജന്യമായി യാത്ര ചെയ്യാനുള്ള ഉത്തരവ് കൂടിയാലോചന ഇല്ലാതെയാണെന്നും സംയുക്‌ത സമിതി വ്യക്‌തമാക്കിയിരുന്നു. സീറ്റ് ബെൽറ്റും ക്യാമറയും നവംബർ ഒന്നിനകം ഘടിപ്പിക്കണമെന്നാണ് സർക്കാർ നിർദ്ദേശം. എന്നാൽ, ബസുടമകളുടെ സമരപ്രഖ്യാപനത്തെ വിമർശിച്ചാണ് ഗതാഗതമന്ത്രി ആന്റണി രാജു രംഗത്തെത്തിയത്.
സീറ്റ് ബെൽറ്റ് കേന്ദ്ര നിയമമാണെന്ന് പറഞ്ഞ മന്ത്രി ബസുകളിൽ ക്യാമറ ഘടിപ്പിക്കണമെന്ന ആവശ്യം ബസുടമകൾ തന്നെ മുന്നോട്ട് വെച്ചതാണെന്നും പറഞ്ഞിരുന്നു. ബസ് ജീവനക്കാരെ കേസുകളിൽ പ്രതികളാക്കുന്നത് തടയാനും യഥാർഥ കുറ്റവാളികളെ കണ്ടെത്താനും ക്യാമറ വേണമെന്ന് പറഞ്ഞത് ബസുടമകൾ തന്നെയാണ്, നല്ല ഗുണനിലവാരമുള്ള ക്യാമറകൾ കിട്ടുന്നില്ലെന്ന് പറഞ്ഞു സമയം മാസങ്ങളോളം നീട്ടി നൽകിയതാണെന്നും മന്ത്രി പറഞ്ഞിരുന്നു.
Most Read| സഞ്ചാരികളെ സ്വാഗതം ചെയ്‌ത് ചൈനയിലെ ഹൗടൗവൻ ‘പ്രേതനഗരം’