ലോകത്തിന്റെ പല കോണുകളിലും ഉപേക്ഷിക്കപ്പെട്ട ഗ്രാമങ്ങളും നഗരങ്ങളും കാണാം. കൂടുതൽ സൗകര്യവും മെച്ചപ്പെട്ട ജീവിതനിലവാരവും തേടി ആളുകൾ ആ പ്രദേശം തന്നെ ഉപേക്ഷിച്ചു മറ്റിടങ്ങളിൽ ചേക്കേറാറുണ്ട്. ഇത്തരം ഗ്രാമങ്ങളിൽ പിന്നീട് മനുഷ്യ നിർമിതികൾ മാത്രമാവും അവശേഷിക്കുന്നത്. പിൽക്കാലത്ത് ‘പ്രേതനഗരം’ എന്നാണ് ഈ ഗ്രാമങ്ങൾ അറിയപ്പെടുക.
ചൈനയിലെ ‘ഹൗടൗവൻ നഗരം’ അത്തരത്തിൽ ഏറെ പേരുകേട്ടൊരു ഗ്രാമമാണ്. കഴിഞ്ഞ 30 വർഷമായി ഇവിടെ ജനതാമസമില്ല. ഗ്രാമവാസികൾ ഓരോരുത്തരായി നഗരത്തിലേക്ക് ചേക്കേറിയതോടെ ഗ്രാമം പൂർണമായി ഉപേക്ഷിക്കപ്പെട്ടു. പതുക്കെ പതുക്കെ ഗ്രാമത്തെ പച്ചപ്പ് വിഴുങ്ങി തുടങ്ങി. ഇന്ന് അതിമനോഹരമായ ഈ ഗ്രാമം ചൈനയിലെ പ്രധാന ടൂറിസ്‌റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ്.
1990-കളിലാണ് ഹൗടൗവൻ വിട്ടു ഗ്രാമവാസികൾ പുതിയൊരു ജീവിതം തേടി ചൈനയുടെ മഹാനഗരങ്ങളിലേക്ക് കുടിയേറിയത്. ഗ്രാമവാസികൾ എല്ലാവരും നഗരങ്ങളിലേക്ക് ചേക്കേറിയതോടെ ഗ്രാമം ഒറ്റപ്പെട്ടു. കഴിഞ്ഞ 30 വർഷമായി ഇവിടെ ആൾത്താമസമില്ല. ഇന്ന് ഗ്രാമത്തിൽ അവശേഷിച്ചിരുന്ന വീടുകളടക്കം പച്ചപ്പിന് കീഴിലാണ്. കാഴ്‌ചയിൽ ശരിക്കും നിഗൂഢമായ ഒരു പ്രേത നഗരം. കാഴ്‌ചയിൽ തന്നെ ഒരു പ്രത്യേക പ്രതീതിയാണ് ഇന്ന് ഈ ഗ്രാമത്തിന്. ഇതാണ് ടൂറിസ്‌റ്റുകളെ ആകർഷിക്കുന്നതും.
മൽസ്യബന്ധന തൊഴിലാളികൾ ആയിരുന്നു ഇവിടെ താമസിച്ചിരുന്നത്. അന്ന് ഈ ഗ്രാമം ഏറെ സമ്പന്നമായിരുന്നു. 2000ത്തോളം ആളുകൾ താമസിച്ചിരുന്ന ഈ ഗ്രാമം അന്ന് ‘ഷാങ്‌ഹായുടെ കിഴക്കൻ വീട് എന്നാണ്’ അറിയപ്പെട്ടിരുന്നത്. ഷെങ്‌സി ദ്വീപ് സമൂഹത്തിലെ 400ലധികം ദ്വീപുകളിൽ ഒന്നായ ഈ ഗ്രാമത്തിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ കുറവായിരുന്നു. മാത്രമല്ല, ദ്വീപിൽ നിന്ന് കരയിലേക്കുള്ള ഗതാഗത സൗകര്യങ്ങളും കുറവായിരുന്നു.
മൽസ്യം ഒഴികെയുള്ള ഭക്ഷണങ്ങളുടെ ലഭ്യത കുറവും ഈ ഗ്രാമവാസികൾ ഏറെ നേരിട്ടിരുന്നു. ഇതോടെ പതുക്കെ പതുക്കെ ആളുകൾ നഗരങ്ങളിലേക്ക് ചേക്കേറി തുടങ്ങി. 2002 ആയപ്പോഴേക്കും ഹൗടൗവൻ നഗരം ജനശൂന്യമായി പ്രഖ്യാപിക്കപ്പെട്ടു. 13 വർഷങ്ങൾക്കിപ്പുറം 2015 ആയപ്പോഴേക്കും ഗ്രാമം പ്രശസ്‌തിയിലേക്ക് ഉയർന്നു. പച്ചപ്പ് നിറഞ്ഞ ഗ്രാമത്തിന്റെ വീഡിയോകളും ഫോട്ടോകളും ചൈനീസ് സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഗ്രാമം പ്രശസ്‌തമായത്.
2021ൽ 90,000 വിനോദ സഞ്ചാരികളാണ് ഗ്രാമം സന്ദർശിക്കാനെത്തിയത്. ഷെങ്ഷാൻ ദ്വീപിന്റെ വിനോദസഞ്ചാര മേഖല ഹൗടൗവൻ ഗ്രാമത്തെയാണ് ഇന്ന് പ്രധാനമായും ആശ്രയിക്കുന്നത്. എന്നാൽ, പഴകി ദ്രവിച്ചു കിടക്കുന്ന വീടുകളിലേക്ക് സഞ്ചാരികൾക്ക് പ്രവേശനമില്ല. ഗ്രാമത്തിലൂടെ കടന്ന് പോകാൻ ഒരു സഞ്ചാരിക്ക് 665 രൂപയാണ് ചാർജ്.
Most Read| കർണാടകയിൽ ഹിജാബ് നിരോധനത്തിൽ ഇളവ്; മൽസര പരീക്ഷകൾക്ക് ധരിക്കാം