സൗദി അറേബ്യ മിസ് യൂണിവേഴ്‌സ് മൽസരത്തിൽ പങ്കെടുക്കുമെന്ന വാർത്ത തെറ്റാണെന്ന് മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷൻ ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു. പുറത്തുവന്ന വാർത്തകൾ വ്യാജമാണെന്നും സൗദിയിൽ തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തിയിട്ടില്ലെന്നും ഓർഗനൈസേഷൻ വ്യക്‌തമാക്കി.
മിസ് യൂണിവേഴ്‌സ് മൽസരത്തിൽ സൗദി അറേബ്യയെ പ്രതിനിധീകരിച്ച് റൂമി അൽഖഹ്താനി പങ്കെടുക്കുമെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. മോഡലായ റൂമി തന്റെ സാമൂഹിക മാദ്ധ്യമങ്ങളിലും ഈ വാർത്ത സ്‌ഥിരീകരിച്ചിരുന്നു. മിസ് യൂണിവേഴ്‌സ് മൽസരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്നും ഇത് മൽസരത്തിൽ സൗദിയുടെ അരങ്ങേറ്റമാണെന്നും റൂമി സാമൂഹിക മദ്ധ്യമത്തിൽ പങ്കുവെച്ചിരുന്നു.
എന്നാൽ, ഈ വാർത്തയിൽ വ്യക്‌തത വരുത്തിയിരിക്കുകയാണ് മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷൻ. ”ഞങ്ങളുടെ മാർഗനിർദ്ദേശങ്ങൾക്കും നയങ്ങൾക്കും അനുസരിച്ചാണ് തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നത്. സെലക്ഷൻ സുതാര്യമാക്കുന്നതിനായി ഓരോ രാജ്യത്തെയും പ്രതിനിധികളെ കണ്ടെത്തുന്നതിന് വ്യക്‌തമായ രീതികൾ ഓർഗനൈസേഷനുണ്ട്. 100 രാജ്യങ്ങളിൽ നിന്നുള്ളവരാണ് മെക്‌സിക്കോയിൽ നടക്കുന്ന മിസ് യൂണിവേഴ്‌സ് മൽസരത്തിൽ പങ്കെടുക്കുന്നത്. ഇതിൽ നിലവിൽ സൗദി അറേബ്യ ഇല്ല. ഏതൊക്കെ രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കണമെന്നത് ഞങ്ങളുടെ അപ്രൂവൽ കമ്മിറ്റിയാണ് തീരുമാനിക്കുന്നത്”- മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷൻ വാർത്താക്കുറിപ്പിൽ വ്യക്‌തമാക്കി.
സൗദി അറേബ്യൻ തലസ്‌ഥാനമായ റിയാദിൽ നിന്നുള്ള റൂമി അൽഖഹ്താനി മലേഷ്യയിൽ നടന്ന മിസ് ആൻഡ് മിസിസ് ഗ്ളോബൽ ഏഷ്യനിൽ പങ്കെടുത്തിരുന്നു. മിസ് സൗദി അറേബ്യ കിരീടത്തിന് പുറമെ, മിസ് മിഡിൽ ഈസ്‌റ്റ് (സൗദി അറേബ്യ), മിസ് അറബ് വേൾഡ് പീസ് 2021, മിസ് വുമൺ (സൗദി അറേബ്യ) എന്നീ പദവികളും റൂമി സ്വന്തമാക്കിയിട്ടുണ്ട്. ഇൻസ്‌റ്റാഗ്രാമിൽ ഒരു ദശലക്ഷം ഫോളോവേഴ്‌സും എക്‌സിൽ രണ്ടായിരത്തോളം ഫോളോവേഴ്‌സും റൂമിക്കുണ്ട്.
Most Read| ഒരു കുലയിൽ നാലുകിലോ തൂക്കമുള്ള മുന്തിരിക്കുല; റെക്കോർഡ് നേടി ആഷൽ