ന്യൂഡെൽഹി: ഈ മാസം 21 മുതൽ നടത്താനിരുന്ന അനിശ്‌ചിതകാല സമരത്തിൽ നിന്ന് പിൻമാറിയതായി സ്വകാര്യ ബസ് ഉടമകൾ. ഗതാഗതമന്ത്രി ആന്റണി രാജുവുമായി സ്വകാര്യ ബസുടമ സംയുക്‌ത സമിതി സംഘടനാ ഭാരവാഹികൾ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.
140 കിലോമീറ്റർ ദൈർഘ്യത്തിൽ സർവീസ് നടത്തിയിരുന്ന 149 ബസുകളുടെ പെർമിറ്റ് റദ്ദാക്കിയത് പുനരാലോചിക്കാമെന്ന് മന്ത്രി ചർച്ചയിൽ ഉറപ്പ് നൽകി. ലിമിറ്റഡ് സ്‌റ്റോപ്പ് പെർമിറ്റ് സ്വകാര്യ ബസുകൾക്കും അനുവദിക്കുന്നത് ആലോചിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി. ഇതോടെയാണ് സമരത്തിൽ നിന്ന് ബസുടമകൾ പിൻമാറിയത്.
സീറ്റ് ബെൽറ്റ്, ക്യാമറ തുടങ്ങി ബസുടമകൾക്ക് കൂടുതൽ സാമ്പത്തിക ബാധ്യത വരുത്തുന്ന കാര്യങ്ങൾ സർക്കാർ നടപ്പിലാക്കുകയാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. എന്നാൽ, ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റും ക്യാമറയും വേണമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് മന്ത്രി വ്യക്‌തമാക്കി. നവംബർ ഒന്ന് മുതൽ ഫിറ്റ്‌നസ് എടുക്കുന്ന വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റും ക്യാമറയും ഉൾപ്പടെ വേണമെന്നാണ് ഉത്തരവ്.
അതിനിടെ, വിദ്യാർഥികളുടെ കൺസെഷൻ കാര്യത്തിൽ സർക്കാർ തീരുമാനം തൃപ്‌തികരമല്ലെന്ന് ബസുടമകൾ ചൂണ്ടികാണിച്ചു. നവംബർ ഒന്ന് മുതൽ അതിദരിദ്രരായ വിദ്യാർഥികൾക്ക് സംസ്‌ഥാനത്തെവിടെയും സൗജന്യമായി യാത്ര ചെയ്യാനുള്ള ഉത്തരവ് കൂടിയാലോചന ഇല്ലാതെയാണെന്നും സമിതി വിമർശിച്ചു. ഇതോടെ, വിദ്യാർഥികളുടെ കൺസെഷൻ സംബന്ധിച്ച വിഷയത്തിൽ ഡിസംബർ 31ന് മുൻപ് രഘുരാമൻ കമ്മീഷൻ റിപ്പോർട് സമർപ്പിക്കാനും മന്ത്രി ആവശ്യപ്പെട്ടു.
Most Read| ഒടുവിൽ തൂക്കുകയർ; ആലുവ കേസിൽ പ്രതി അസ്‌ഫാക് ആലത്തിന് വധശിക്ഷ