തിരുവനന്തപുരം: സ്വകാര്യ സർവകലാശാല ബിൽ നിയമസഭ പാസാക്കി. രാജ്യത്ത് പ്രവർത്തിക്കുന്ന സ്വകാര്യ സർവകലാശാലകൾക്ക് യുജിസി നിർദ്ദേശങ്ങൾക്ക് വിധേയമായി കേരളത്തിൽ പ്രവർത്തിക്കാനുള്ള അനുമതിയാണ് ഇതോടെ ലഭിക്കുക. സംവരണം മാനദണ്ഡങ്ങൾ പാലിച്ച് മെഡിക്കൽ- എൻജിനിയറിങ് കോഴ്‌സുകളടക്കം നടത്താൻ ഇനിമുതൽ സ്വകാര്യ സർവകലാശാലകൾക്ക് സാധിക്കും.
ഇടതു സർക്കാരിന്റെ പുതിയ കാൽവെപ്പാണ് ബിൽ എന്നും സർവകലാശാലകളിൽ സർക്കാർ നിയന്ത്രണം ഉറപ്പാക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. നമ്മുടെ സർവകലാശാലകളെ കാലോചിതമായ മാറ്റങ്ങൾക്ക് വിധേയമാക്കിയതിന് ശേഷമാണ് സ്വകാര്യ സർവകലാശാലകളുടെ സാധ്യത തേടിയതെന്നും മന്ത്രി പറഞ്ഞു.
വിശദമായ പഠനങ്ങൾക്ക് ശേഷമാണ് ബിൽ തയ്യാറാക്കിയത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് യാതൊരു തരത്തിലുള്ള നിയമവും സഭയിൽ അവതരിപ്പിക്കുക പോലും ചെയ്യാതെ ലേലം വിളിക്കുന്ന നിലയിൽ വിവിധ വിദ്യാഭ്യാസ ഏജൻസികളെ വിളിച്ചിരുത്തി നടത്തിയ പരിപാടിയാണ് പ്രതിഷേധങ്ങൾക്ക് ഇടയാക്കിയതെന്നും മന്ത്രി വിമർശിച്ചു.
ഇതോടെ, എതിർപ്പുമായി പിസി വിഷ്‌ണുനാഥ് എംഎൽഎ രംഗത്തെത്തി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നടത്തിയ ഇന്നതവിദ്യാഭ്യാസ സെമിനാറിനെയാണ് മന്ത്രി ലേലം വിളി എന്ന് പറഞ്ഞതെന്ന് വിഷ്‌ണുനാഥ് പറഞ്ഞു. ഇതോടെ, മന്ത്രിയുടെ പരാമർശം രേഖയിൽ ഉണ്ടാകില്ലെന്ന് സ്‌പീക്കർ വ്യക്‌തമാക്കി. തുടർന്ന് ശബ്‌ദവോട്ടോടെ ബിൽ പാസാക്കുകയായിരുന്നു.
അതേസമയം, ബിൽ ഉന്നതവിദ്യാഭ്യാസ മേഖലയിൽ കച്ചവടത്തിന് ഇടയാക്കുമെന്ന് പ്രതിപക്ഷം ആരോപിച്ചു. ബില്ലിനെ തത്വത്തിൽ എതിർക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ലോകപ്രശസ്‌തമായ സർവകലാശാലകളുടെ ക്യാമ്പസുകൾ സംസ്‌ഥാനത്തേക്ക് വരുന്നുവെന്ന് ഉറപ്പാക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തട്ടിക്കൂട്ടി സർവകലാശാലകൾ ആരംഭിക്കരുതെന്നും രാജ്യാന്തര നിലവാരം ഉറപ്പാക്കണമെന്നും പികെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി







































