കൊച്ചി: സിപിഎം നേതാവ് കെജെ ഷൈനെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ തുടർച്ചയായി അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ യൂട്യൂബർ കെഎം ഷാജഹാന് ജാമ്യം. സമാന രീതിയിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് അടക്കമുള്ള ഉപാധികളുടെ അടിസ്ഥാനത്തിലാണ് ജാമ്യം.
ഷാജഹാനെ അറസ്റ്റ് ചെയ്ത നടപടിക്രമങ്ങളെയും പോലീസിന്റെ അവകാശ വാദങ്ങളെയും ചോദ്യം ചെയ്തുകൊണ്ടാണ് എറണാകുളം സിജെഎം കോടതി ജാമ്യം അനുവദിച്ചത്. ഇന്നലെ രാത്രി തിരുവനന്തപുരം ആക്കുളത്തുള്ള വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഷാജഹാനെ കൊച്ചി ചെങ്ങമനാട് എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ആലുവ സൈബർ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
തുടർന്ന് ഇന്ന് വൈകീട്ടോടെയാണ് കോടതിയിൽ ഹാജരാക്കിയത്. എന്നാൽ, കേസെടുത്ത് വെറും മൂന്ന് മണിക്കൂറിനുള്ളിൽ എങ്ങനെയാണ് പോലീസ് എറണാകുളത്ത് നിന്ന് തിരുവനന്തപുരത്ത് ഷാജഹാന്റെ വീട്ടിലെത്തി കസ്റ്റഡിയിൽ എടുത്തതെന്ന് കോടതി ചോദിച്ചു. ഒപ്പം ആലുവ റൂറൽ സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ചെങ്ങമനാട് പോലീസ് എങ്ങനെയാണ് കസ്റ്റഡിയിൽ എടുക്കുന്നതെന്നും കോടതി ആരാഞ്ഞു.
കെജെ ഷൈനിന്റെ പരാതി അന്വേഷിക്കാൻ രൂപീകരിച്ച അന്വേഷണ സംഘത്തിൽ ചെങ്ങമനാട് എസ്എച്ച്ഒയും ഉൾപ്പെടുന്നത് കൊണ്ടാണ് ഇത് എന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പോലീസ് വാദിച്ചു. എന്നാൽ, റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ കോടതി ചോദ്യം ചെയ്തു.
പരാതിക്കാരിയെ പൊതുസമൂഹത്തിന് മുന്നിൽ മോശമായി ചിത്രീകരിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്യുന്നതിനായി പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിക്കൊണ്ട് ലൈംഗിക ചുവയുള്ള പരാമർശങ്ങളും ഭീഷണിയുടെ സ്വരത്തിലുള്ള വീഡിയോകളും നിരന്തരമായി ചെയ്യുന്നു എന്നും ഇത് ഗുരുതരമായ കുറ്റമാണെന്നുമാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്.
എന്നാൽ, റിമാൻഡ് റിപ്പോർട്ടിലുള്ള ലൈംഗിക പരാമർശങ്ങളൊന്നും വീഡിയോയിൽ ഇല്ലല്ലോ എന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യം എന്താണെന്നും കോടതി ആരായുകയായിരുന്നു. തുടർന്നാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. നേരത്തെ, തനിക്കെതിരെ സൈബർ ആക്രമണവും അധിക്ഷേപകരമായ പരാമർശങ്ങളും നടത്തുന്നു എന്ന് കാട്ടി കെജെ ഷൈനിന്റെ പരാതിയിൽ പോലീസ് കോൺഗ്രസ് പറവൂർ മണ്ഡലം സെക്രട്ടറി സികെ ഗോപാലകൃഷ്ണൻ, ഷാജഹാൻ എന്നിവർക്കെതിരെ കേസെടുത്തിരുന്നു.
തുടർന്ന് ഷാജഹാന്റെ വീട്ടിൽ റെയ്ഡ് നടത്തുകയും ഫോൺ പിടിച്ചെടുക്കുകയും ചെയ്തു. ആറുമണിക്കൂറോളം ചോദ്യം ചെയ്ത ശേഷം ഷാജഹാനെ വിട്ടയച്ചു. എന്നാൽ, പ്രസിദ്ധീകരിച്ച വീഡിയോയിൽ തന്റെ പേര് അടക്കം ഷാജഹാൻ പരാമർശിച്ചു എന്ന് കാട്ടി കെജെ ഷൈൻ പരാതി നൽകുകയായിരുന്നു. ഇതിന് പിന്നാലെ തിരുവനന്തപുരത്തെത്തി പോലീസ് ഷാജഹാനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
Most Read| 70ആം വയസിൽ സ്കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി








































