കൊച്ചി: പാകിസ്ഥാനിൽ ജനിച്ച രണ്ടു യുവതികൾക്ക് ഇന്ത്യൻ പൗരത്വം നൽകാൻ ഉത്തരവിട്ട് ഹൈക്കോടതി. ഇവർ പാക് പൗരത്വം ഉപേക്ഷിച്ചവരാണെന്നതും ഇവർക്കു ഇന്ത്യൻ പൗരത്വം നൽകുന്നതിൽ എതിർപ്പില്ലെന്ന പാക് ഹൈക്കമ്മീഷന്റെ അഭിപ്രായവും പരിഗണിച്ചാണ് ജസ്റ്റിസ് ടിആർ രവിയുടെ ബെഞ്ച് കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകിയത്.
ഇത് സംബന്ധിച്ച ഉത്തരവ് മൂന്ന് മാസത്തിനുള്ളിൽ ഇറക്കണമെന്നും കോടതി വ്യക്തമാക്കി. തലശേരി സ്വദേശിയായ റഷീദാ ബാനുവും രണ്ടു പെൺകുട്ടികളും നൽകിയ ഹരജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിർദ്ദേശം. ഇപ്പോൾ യുഎഇയിൽ ജോലി ചെയ്യുന്ന ബാനുവിന്റെ ഭർത്താവ് മുഹമ്മദ് മറൂഫ് തന്റെ മുത്തശ്ശിക്കൊപ്പം 1977ൽ കേരളത്തിൽ നിന്ന് പാകിസ്ഥാനിലേക്ക് കുടിയേറിയിരുന്നു.
2008ൽ കുടുംബം ഇന്ത്യയിലേക്ക് തിരികെപ്പോരുകയും ചെയ്തു. പൗരത്വം ഉപേക്ഷിക്കുന്നത് അനുവദിച്ചുകൊണ്ടുള്ള പാകിസ്ഥാൻ സർക്കാരിന്റെ സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകളുടെ അടിസ്ഥാനത്തിൽ കുടുംബത്തിന് പൗരത്വം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയും ചെയ്തു. എന്നാൽ, പെൺമക്കൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ പൗരത്വം ഉപേക്ഷിച്ചുകൊണ്ടുള്ള രേഖ കിട്ടിയിരുന്നില്ല.
21 വയസ് പൂർത്തിയായാൽ മാത്രമേ പാകിസ്ഥാൻ ഈ രേഖ അനുവദിക്കൂ. ഈ സാഹചര്യത്തിൽ മക്കൾക്ക് കേന്ദ്ര സർക്കാർ പൗരത്വം നൽകിയിരുന്നില്ല. തുടർന്നാണ് കുടുംബം കോടതിയെ സമീപിച്ചത്. പൗരത്വം ഉപേക്ഷിച്ചതായി പറയുന്ന രേഖ പ്രധാന തെളിവായി കണക്കാക്കേണ്ടതില്ലെന്നും പാക് പാസ്പോർട്ട് ഉപേക്ഷിച്ചതിനാൽ പാക് പൗരൻമാരായി ഹരജിക്കാർക്ക് ഇനി തിരിച്ചുപോകാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Most Read| ഷിരൂർ ദുരന്തം പാഠം; ‘സംസ്ഥാനത്തെ ദേശീയപാത നിർമാണത്തിലെ സുരക്ഷ ഉറപ്പാക്കണം’







































