കൂത്താട്ടുകുളം: സിപിഎം കടത്തിക്കൊണ്ടു പോയെന്ന് ആരോപണമുയർന്ന കൂത്താട്ടുകുളം നഗരസഭാ കൗൺസിലർ കലാ രാജുവിനെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ കണ്ടെത്തി. പോലീസ് സ്‌റ്റേഷനിൽ ഹാജരാക്കിയ ശേഷം ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശാരീരിക അസ്വസ്‌ഥതകൾ ഉണ്ടെന്ന് കലാ രാജു പറഞ്ഞതിനെ തുടർന്നാണിത്.
സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. കലാ രാജുവിന്റെ മക്കൾ നൽകിയ പരാതിയിലാണ് കേസെടുത്തത്. സിപിഎം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറിയും നഗരസഭാ ചെയർപേഴ്‌സനുമടക്കം 45 പേർക്കെതിരെയാണ് കേസ്. നഗരസഭാ വൈസ് ചെയർമാൻ, പാർട്ടി ലോക്കൽ സെക്രട്ടറി എന്നിവരും പ്രതികളാണ്.
എൽഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസം ചർച്ചയ്‌ക്ക് എടുക്കാനിരിക്കെ ആയിരുന്നു ഇന്ന് രാവിലെ കലാ രാജുവിനെ കടത്തിക്കൊണ്ടു പോയെന്ന പരാതി ഉയർന്നത്. യുഡിഎഫിന് അനുകൂലമായാണ് കലാ രാജു വോട്ട് ചെയ്യാനിരുന്നത്. നഗരസഭാ ചെയർപേഴ്‌സന്റെ ഔദ്യോഗിക വാഹനത്തിൽ നിന്ന് കൗൺസിലറെ കടത്തിക്കൊണ്ടു പോയെന്നായിരുന്നു പരാതി.
നഗരസഭയ്‌ക്കുള്ളിലേക്ക് യുഡിഎഫ് കൗൺസിലർമാരെ കയറാൻ സമ്മതിക്കാതെ എൽഡിഎഫ് അംഗങ്ങൾ പ്രശ്‌നമുണ്ടാക്കിയിരുന്നു. മുൻ മന്ത്രി അനൂപ് ജേക്കബ് അടക്കമുള്ളവർ സ്‌ഥലത്തെത്തിയിരുന്നു. പ്രവർത്തകർ പോലീസ് സ്‌റ്റേഷനും ഉപരോധിച്ചിരുന്നു. സംഭവത്തിൽ വിശദീകരണവുമായി സിപിഎം രംഗത്തെത്തുകയും ചെയ്‌തു.
സിപിഎമ്മിന്റെ 13 കൗൺസിലർമാരോടും അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് വിട്ടുനിൽക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും ഇതുപ്രകാരമാണ് കലാ രാജുവും പാർട്ടി ഓഫീസിലെത്തിയതെന്നും നഗരസഭാ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് പറഞ്ഞു. ചർച്ചയുടെ സമയം കഴിഞ്ഞപ്പോൾ എല്ലാവരും വീട്ടിൽ പോയി. ആരും ആരെയും തട്ടിക്കൊണ്ടുപോയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
എന്നാൽ, സിപിഎം പ്രവർത്തകരാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നാണ് കലാ രാജു പറയുന്നത്. തട്ടിക്കൊണ്ടുപോയി ഏരിയാ കമ്മിറ്റി ഓഫീസിലാണ് താമസിപ്പിച്ചത്. ഏരിയാ സെക്രട്ടറിയുടെ അറിവോടെയാണിത്. സിപിഎം പ്രവർത്തകർ തന്നെ ഭീഷണിപ്പെടുത്തിയെന്നും എന്നാൽ, ഉപദ്രവം ഒന്നുമുണ്ടായില്ലെന്നും കലാ രാജു പറഞ്ഞു.
അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. ഡിവൈഎഫ്‌ഐ നേതാവ് അരുൺ അശോകൻ എന്നയാളാണ് വാഹനത്തിൽ കയറ്റിയത്. കാൽ വാഹനത്തിന്റെ ഡോറിനടിയിൽ കുടുങ്ങിയപ്പോൾ അവിടെ എത്തിയതിന് ശേഷം വെട്ടി തന്നേക്കാമെന്നാണ് വാഹനത്തിൽ പിടിച്ചു കയറ്റിയ ആൾ പറഞ്ഞത്. തന്റെ മകനെക്കാൾ ചെറിയ കുട്ടിയാണ് ഇങ്ങനെ പറഞ്ഞതെന്നും കല പറഞ്ഞു.
ചീത്ത വിളിച്ചുകൊണ്ടാണ് അവർ വാഹനത്തിലേക്ക് പിടിച്ചുകയറ്റിയത്. കഴുത്തിന് കുത്തിപ്പിടിച്ചു വാഹനത്തിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. ഏരിയ കമ്മിറ്റി ഓഫീസിലെത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ടു. ഹൃദ്രോഗിയാണെന്ന് പറഞ്ഞപ്പോൾ ഗ്യാസിന്റെ ഗുളികയാണ് നൽകിയത്. ആശുപത്രിയിൽ പോകണമെന്ന് പറഞ്ഞപ്പോൾ ഏരിയാ സെക്രട്ടറിയോട് ചോദിക്കട്ടെ എന്നാണ് പറഞ്ഞതെന്നും കല വ്യക്‌തമാക്കി.
സിപിഎമ്മിൽ തുടരുന്നതിനെ കുറിച്ച് ആലോചിച്ച് തീരുമാനമെടുക്കും. അവിശ്വാസം കഴിഞ്ഞതിന് ശേഷം ഇറക്കിവിടാമെന്ന് പറഞ്ഞാൽ കാര്യമില്ല. രാവിലെ പോലീസുകാർ സംരക്ഷണം തരേണ്ടതായിരുന്നുവെന്നും അവർ പറഞ്ഞു.
Most Read| ഈ പട്ടണത്തിൽ ജീവിക്കുന്നത് ഒരേയൊരു വനിത മാത്രം; മേയറും ക്ളർക്കുമെല്ലാം ഇവർ തന്നെ