കോഴിക്കോട്: നഗരത്തിൽ വീണ്ടും വൻ കഞ്ചാവ് വേട്ട. ഒഡീഷയിൽ നിന്ന് കാറിൽ കൊണ്ടുവന്ന 41.5 കിലോ കഞ്ചാവുമായി ഓമശ്ശേരി സ്വദേശി പുറായിൽ വീട്ടിൽ ജംഷീറാണ് (32) പിടിയിലായത്. കോഴിക്കോട് സിറ്റി നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെഎ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ചേവായൂർ പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
കോഴിക്കോട്, മലപ്പുറം കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയ സംഘത്തിലെ മുഖ്യകണ്ണിയാണ് പിടിയിലായ ജംഷീറെന്ന് പോലീസ് പറഞ്ഞു. കോഴിക്കോട് മുണ്ടിക്കൽ താഴം പട്ടാളമുക്കിലേക്ക് ഒഡീഷയിൽ നിന്ന് കാറിലെത്തിച്ച കഞ്ചാവാണ് പിടികൂടിയത്. ആന്ധ്ര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും മൊത്തമായി കഞ്ചാവ് വാങ്ങി കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലെ വിവിധ ഏജന്റുമാർക്ക് നൽകുകയാണ് ചെയ്തിരുന്നത്.
പിടിക്കപ്പെടാതിരിക്കാൻ പ്രതി പകൽ സമയങ്ങളിൽ മാത്രമാണ് വാഹനം ഓടിച്ചിരുന്നത്. യാത്രയ്ക്കിടെ ഫോണിലൂടെ ആവശ്യക്കാരെ കണ്ടെത്തുകയും വിവിധ സ്ഥലങ്ങളിൽ കഞ്ചാവ് വിതരണം ചെയ്യുകയുമാണ് പ്രതിയുടെ രീതി. ഇയാൾ ഇതിനു മുൻപും നാലുകിലോ കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായിട്ടുണ്ട്. ഈ കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും മയക്കുമരുന്ന് കടത്തുന്നതിനിടെയാണ് ചേവായൂർ പോലീസിന്റെ പിടിയിലായത്.
Most Read| തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിന്റെ ഹരജിയിൽ വാദം പൂർത്തിയായി, വിധി 12ന്








































