കോഴിക്കോട്: മാവൂർ റോഡിലുള്ള കെഎസ്ആർടിസി സമുച്ചയത്തിന് ബലക്ഷയമെന്ന് പഠന റിപ്പോർട് പുറത്തുവന്ന സാഹചര്യത്തിൽ സമഗ്ര അന്വേഷണം നടത്താനൊരുങ്ങി സർക്കാർ. ടെർമിനൽ നിർമാണത്തിലെ ടെൻഡർ നടപടി മുതൽ അഴിമതി നടന്നുവെന്ന സംശയത്തിലാണ് വിജിലൻസ്. നിർമാണ മേൽനോട്ടം വഹിച്ച കെടിഡിഎഫ്സി ചീഫ് എഞ്ചിനിയറെയും ആർക്കിടെക്ടിനെയും വിജിലൻസ് ഉടൻ ചോദ്യം ചെയ്യും. കോഴിക്കോട് ബസ് ടെർമിനൽ നിർമാണത്തിൽ പാലാരിവട്ടം പാലം മോഡൽ അഴിമതി നടന്നോയെന്ന അന്വേഷണമാണ് നടക്കുന്നത്.
അതേസമയം, സമുച്ചയത്തിന്റെ ബലക്ഷയം പരിഹരിക്കാനുള്ള നടപടികൾ ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ചെന്നൈ ഐഐടിക്ക് ഗതാഗത മന്ത്രി ആന്റണി രാജു നിർദ്ദേശം നൽകിയിട്ടുണ്ട്. അറ്റകുറ്റപണികൾ നടത്തി സമുച്ചയം ബലപ്പെടുത്താനാണ് തീരുമാനം. ഇതിനായി ടെർമിനൽ ആറുമാസത്തേക്ക് അടച്ചിടും. മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് മാറ്റാനും തീരുമാനിച്ചു. ആവശ്യത്തിന് കമ്പി ഉപയോഗിക്കാതെയാണ് ടെർമിനലിലെ 20 ശതമാനം തൂണുകളും നിർമിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
2015ൽ ഉൽഘാടനം ചെയ്ത ടെർമിനൽ ഓഗസ്റ്റിലാണ് 17 കോടി നിക്ഷേപത്തിലും പ്രതിമാസം 43 ലക്ഷം വാടകയ്ക്കുമായി ആലിഫ് ബിൽഡേഴ്സിന് കൈമാറിയത്. ആലിഫ് ബിൽഡേഴ്സിൽ നിന്ന് വാങ്ങിയ 17 കോടിക്ക് പുറമെ 13 കോടി രൂപ കൂടി കെട്ടിടം ബലപ്പെടുത്താൻ കെടിഡിഎഫ്സി മുടക്കണം. ആദ്യം തൂണുകൾക്ക് ചുറ്റും കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇരട്ട ടെർമിനലിന്റെ ബലക്ഷയം പരിഹരിക്കാതെ അവിടെ നിന്ന് ബസ് സർവീസ് പോലും നടത്താൻ കഴിയില്ലെന്നായിരുന്നു ചെന്നൈ ഐഐടി സംഘത്തിന്റെ പഠന റിപ്പോർട്.
Most Read: ശക്തമായ മഴ തുടരാൻ സാധ്യത; കേരളത്തിൽ ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്







































