കൺമുന്നിൽ ഒരു യുവതി കുഴഞ്ഞുവീണ് ബോധംപോയപ്പോൾ, മറ്റൊന്നും ആലോചിക്കാതെ അവർക്ക് സിപിആർ നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നിരിക്കുകയാണ് വടകര ലോകനാർകാവിലെ വടക്കേ പുതിയോട്ടിൽ അമൃതയും കൂട്ടുകാരി ഷിംന ശ്രീജേഷും.
രണ്ടുപേരും പുതിയാപ്പ് മാക്കൂൽ പീടികയിൽ നിന്ന് സാധനങ്ങൾ വാങ്ങി മടങ്ങുമ്പോഴാണ് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ഒരു യുവതി അസ്വാസ്ഥ്യം പ്രകടിപ്പിച്ച് കുഴഞ്ഞുവീഴുന്നത് ഷിംന കാണുന്നത്. ഓടിയെത്തിയ ഷിംന യുവതിയെ വീഴാതെ താങ്ങിപിടിച്ചു. റോഡരികിൽ തന്നെ കിടത്തി അമൃത യുവതിക്ക് സിപിആർ നൽകി. രണ്ടാം റൗണ്ടിൽ യുവതിക്ക് ശ്വാസം തിരിച്ചു കിട്ടുകയും ബോധം തെളിയുകയും ചെയ്തു.
ആംബുലൻസിൽ യുവതിയോടൊപ്പം ഇരുവരും ആശുപത്രിയിലേക്ക് പോയി. യുവതി ജീവിതത്തിലേക്ക് തിരിച്ചെത്തിയെന്ന് ഉറപ്പായശേഷം അവരെ ബന്ധുക്കളെ ഏൽപ്പിച്ചിട്ടാണ് രണ്ടുപേരും ആശുപത്രി വിട്ട് വീട്ടിലേക്ക് പോയത്. മാക്കൂൽപീടിക സ്വദേശിനിയാണ് യുവതി.
അടിയന്തിര ജീവൻരക്ഷാ പരിശീലന ക്ളാസിൽ പങ്കെടുത്ത് പലവട്ടം ഡമ്മി ഉപയോഗിച്ച് സിപിആർ നൽകുന്നത് അമൃത പരിശീലിച്ചിരുന്നു. ഈ അറിവും ആത്മവിശ്വാസവും ഉള്ളതുകൊണ്ടുമാത്രമാണ് സമയോചിതമായി ഇടപെടാൻ അമൃതക്ക് സാധിച്ചത്. റെയിൽവേ ജീവനക്കാരിയാണ് അമൃത. നടക്കുതാഴ മാപ്പിള എയുപി സ്കൂൾ അധ്യാപികയാണ് ഷിംന. ഇരുവരെയും ആശുപത്രി ഡോക്ടർമാരും പിന്നീട് ധ്വനി റെസിഡന്റ്സ് അസോസിയേഷനും അനുമോദിച്ചു.
Most Read| വെള്ളംകുടിയും മുട്ടുമോ! സംഘർഷം കുപ്പിവെള്ളത്തെയും ബാധിച്ചു








































