കുവൈറ്റ് സിറ്റി: മറ്റ് രാജ്യങ്ങളില്‍ നിന്ന് കുവൈറ്റില്‍ എത്തുന്നവര്‍ക്കുള്ള ക്വാറന്റെയ്ൻ, പിസിആര്‍ വ്യവസ്ഥകളില്‍ ഇന്നു മുതല്‍ മാറ്റം. ആഗോളതലത്തില്‍ ഒമൈക്രോണ്‍ വൈറസ് പടരുകയും രാജ്യത്തെ പ്രതിദിന കേസുകൾ വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കുവൈറ്റ് മന്ത്രിസഭാ യോഗമാണ് നിലവിലെ വ്യവസ്ഥകള്‍ പരിഷ്കരിക്കാന്‍ തീരുമാനിച്ചത്.
ഇനിമുതൽ കുവൈറ്റില്‍ എത്തുന്നവര്‍ 48 മണിക്കൂറിനുള്ളിലുള്ള പിസിആര്‍ നെഗറ്റീവ് ഫലം നല്‍കണം. ഇതുവരെ 72 മണിക്കൂറിനുള്ളിലെ ഫലം മതിയായിരുന്നു.
കൂടാതെ രാജ്യത്ത് എത്തുന്നവര്‍ക്കുള്ള ക്വാറന്റെയ്ൻ ഏഴു ദിവസത്തിന് പകരം 10 ദിവസമാക്കി ഉയര്‍ത്തി. കുവൈറ്റിലെത്തി 72 മണിക്കൂറിനുശേഷം നടത്തുന്ന പിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റെയ്ൻ അവസാനിപ്പിക്കാനാകും. മൂന്നു ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റെയ്ൻ കര്‍ശനമാക്കാനാണ് തീരുമാനം.
അതേസമയം രണ്ടു ഡോസ് പൂര്‍ത്തിയാക്കി ഒമ്പതു മാസം പിന്നിട്ടിട്ടും ബൂസ്റ്റര്‍ ഡോസ് വാക്സിൻ എടുക്കാത്തവര്‍ക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ജനുവരി രണ്ടു മുതലാണ് ഇത് നിലവില്‍ വരിക.
മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്താൽ തിരഞ്ഞെടുക്കപ്പെട്ട പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെത്തി കുത്തിവെപ്പ് എടുക്കാവുന്നതാണ്.
Most Read: സോഷ്യലിസവും മതേതരത്വവുമാണ് രാജ്യത്ത് ദാരിദ്ര്യം സൃഷ്ടിച്ചത്; തേജസ്വി സൂര്യ







































