ന്യൂഡെൽഹി: ഡെൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാത്ത കേസിൽ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം. ഡെൽഹി റോസ് അവന്യൂ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കെജ്‌രിവാൾ രാവിലെ കോടതിയിൽ ഹാജരായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കാനിരിക്കെ കോടതി നടപടി പാർട്ടിക്ക് ആശ്വാസകരമാണ്.
മദ്യനയ അഴിമതിക്കേസിൽ ചോദ്യം ചെയ്യുന്നതിനായി ഏഴ് തവണ കെജ്‌രിവാളിന് ഇഡി നോട്ടീസ് അയച്ചിരുന്നു. എന്നാൽ, ഹാജരാകാൻ അദ്ദേഹം തയ്യാറായില്ല. ചോദ്യം ചെയ്യലിന് കെജ്‌രിവാൾ ഹാജരാകാത്തതിനെതിരെ ഇഡി കോടതിയിൽ ഹരജി നൽകി. ഇതിൽ കെജ്‌രിവാൾ ഇന്ന് നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു. സമൻസ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാൾ നൽകിയ ഹരജി തള്ളിയതോടെയാണ് ഇന്ന് കോടതിയിൽ എത്തിയത്.
അതിനിടെ, കേസിൽ ബിആർഎസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ കവിതയെ ഇന്നലെ ഹൈദരാബാദിൽ നിന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തിരുന്നു. തുടർന്ന് ഡെൽഹിയിൽ എത്തിക്കുകയായിരുന്നു. കേസിൽ ജയിലിലുള്ള ഡെൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നൽകിയ പുനഃപരിശോധനാ ഹരജിയും സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
Most Read| പഞ്ചാബിൽ പോലീസ് പ്രൊട്ടക്ഷനിൽ ഒരു പൂവൻകോഴി! കൂട്ടിനൊരാളും







































