തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ പരസ്യപ്രചാരണം നാളെ സമാപിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ചൊവ്വാഴ്‌ചയാണ് വോട്ടെടുപ്പ്. പ്രചാരണം അവസാന മണിക്കൂറിലേക്ക് കടന്നതോടെ നാടും നഗരവും എല്ലാം തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കടന്നുകഴിഞ്ഞു.
നാടിന്റെ മുക്കിലും മൂലയിലും തദ്ദേശ തിരഞ്ഞെടുപ്പിന്റെ അലയൊലികൾ എത്തിച്ച 20 ദിവസത്തോളം നീണ്ടുനിന്ന ആവേശം നിറഞ്ഞ പ്രചാരണത്തിനാണ് നാളെ വൈകീട്ട് തിരശീല വീഴുന്നത്. പ്രാദേശിക ഭരണകൂടങ്ങളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പായിരുന്നെങ്കിലും പൊതു രാഷ്‌ട്രീയ വിഷയങ്ങൾക്ക് തന്നെയായിരുന്നു പ്രചാരണ രംഗത്ത് മേൽക്കൈ.
വികസന-ക്ഷേമകാര്യങ്ങൾ പ്രാദേശിക തലത്തിൽ ഒതുങ്ങിയപ്പോൾ രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക പീഡനപരാതി, ശബരിമല സ്വർണക്കൊള്ള, ദേശീയപാത തകർച്ച തുടങ്ങിയവയാണ് രംഗം കൈയ്യടക്കിയത്. ഈമാസം 11ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള വടക്കൻ ജില്ലകളിൽ പ്രചാരണം ഒമ്പതിന് സമാപിക്കും. 13നാണ് വോട്ടെണ്ണൽ.
941 ഗ്രാമപഞ്ചാത്തുകളിലെ 17,331 വാർഡുകൾ, 152 ബ്ളോക്ക് പഞ്ചായത്തുകളിലെ 2267 വാർഡുകൾ, 14 ജില്ലാ പഞ്ചായത്തുകളിലെ 346 വാർഡുകൾ, 86 നഗരസഭകളിലെ 3205 വാർഡുകൾ, ആറ് കോർപറേഷനുകളിലെ 421 വാർഡുകൾ എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്.
Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!








































