ന്യൂഡെൽഹി: തന്നെ പുറത്താക്കാനുള്ള അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയ സാഹചര്യത്തിൽ, തീരുമാനമാകുന്നതുവരെ സഭാ നടപടികളിൽ നിന്ന് സ്‌പീക്കർ ഓം ബിർള വിട്ടുനിൽക്കും. തൃണമൂൽ കോൺഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ പാർട്ടികളിലെ 118 അംഗങ്ങൾ ഒപ്പിട്ട നോട്ടീസ് ഇന്നലെ ഉച്ചയ്‌ക്കാണ് ലോക്‌സഭാ സെക്രട്ടറി ജനറൽ ഉത്പൽ കുമാർ സിങ്ങിന് നൽകിയത്.
നോട്ടീസ് പരിഗണിച്ച് ഉചിതമായ നടപടി സ്വീകരിക്കാൻ സ്‌പീക്കർ സെക്രട്ടറി ജനറലിന് നിർദ്ദേശം നൽകിയെന്നാണ് വിവരം. പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾക്ക് പല അവസരങ്ങളിലും പ്രസംഗിക്കാൻ അവസരം നിഷേധിച്ചതായും പാർലമെന്റിൽ പ്രസംഗിക്കുക എന്ന അടിസ്‌ഥാന ജനാധിപത്യ അവകാശത്തിന്റെ ലംഘനമാണിതെന്നും നോട്ടീസിൽ ആരോപിക്കുന്നു.
സഭയിലെ കാര്യങ്ങൾ നടത്തുന്നതിൽ സ്‌പീക്കർ കൃത്യമായ പക്ഷപാതം കാണിക്കുന്നു. അദ്ദേഹം വഹിക്കുന്ന ഭരണഘടനാ പദവിയെ ദുരുപയോഗം ചെയ്‌തെന്നും കോൺഗ്രസ് അംഗങ്ങൾക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചുവെന്നും പ്രതിപക്ഷം നോട്ടീസിൽ ആരോപിക്കുന്നു. ലോക്‌സഭയിലെ കോൺഗ്രസിന്റെ ഡെപ്യൂട്ടി നേതാവ് സൗരവ് ഗോഗോയ്, ചീഫ് വിപ്പ് കെ. സുരേഷ്, വിപ്പ് മുഹമ്മദ് ജാവേദ് എന്നിവരാണ് നോട്ടീസ് നൽകിയത്.
നോട്ടീസ് മാർച്ച് ഒമ്പതിന് സഭയിൽ ചർച്ചയ്‌ക്ക് എടുക്കുമെന്നാണ് സൂചന. അതേസമയം, ബജറ്റ് ചർച്ച ഇന്നും ലോക്‌സഭയിൽ തുടരും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് സംസാരിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് ചർച്ചയ്‌ക്ക് മറുപടി നൽകും.
Most Read| പാമ്പുകൾക്ക് സ്വൈര്യവിഹാരം, വീടുകളിൽ കയറിയിറങ്ങും, ആർക്കും പേടിയില്ല!




































