തിരുവനന്തപുരം: തൃശൂരിൽ സംഭവിച്ചത് അപ്രതീക്ഷിത തോൽവിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അപകടകാരമായ നീക്കം നടക്കുന്നുവെന്ന് നേരത്തെ പറഞ്ഞതാണ്. ബിജെപി-സിപിഎം ഗൂഢാലോചന നടത്തി. അതാണ് തൃശൂരിലെ തോൽവിക്ക് കാരണമെന്ന് വിഡി സതീശൻ പറഞ്ഞു. പൂരം കലക്കി അനുകൂല സാഹചര്യം ഒരുക്കിയെന്നും യുഡിഎഫ് പരിശോധിക്കുമെന്നും സതീശൻ പറഞ്ഞു.
ആലത്തൂരിലെ തോൽവി ചെറിയ വോട്ടിനാണ്. സർക്കാർ വീഴ്ചകൾ തുറന്ന് കാണിക്കാനായി. ദേശീയ തലത്തിൽ തിളക്കമായ മുന്നേറ്റമാണുണ്ടായത്. സിപിഎം-ബിജെപി അവിഹിത ബന്ധം നിയമസഭാ തിരഞ്ഞെടുപ്പ് മുതൽ തുടങ്ങിയതാണ്. സർക്കാരിനെ ജനങ്ങൾ വെറുക്കുന്നുവെന്നാണ് വ്യക്തമാകുന്നത്. മുഖ്യമന്ത്രിയുടെ സിഎഎ പ്രചാരണം ഏറ്റില്ല. മുഖ്യമന്ത്രി മുസ്ലിം വിഭാഗത്തെ കബളിപ്പിക്കുകയായിരുന്നുവെന്നും വിഡി സതീശൻ വിമർശിച്ചു.
യുഡിഎഫിന്റെ ജയത്തിൽ വോട്ടർമാർക്ക് അഭിനന്ദനം. കേരളത്തിലേത് അഭിമാനമായ ജയമാണ്. യുഡിഎഫിന്റെ ഐക്യത്തിന്റെ ജയമാണെന്നും സതീശൻ കൂട്ടിച്ചേർത്തു. അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ സംസ്ഥാനത്താകെ യുഡിഎഫ് തരംഗമാണ്. 17 മണ്ഡലങ്ങളിൽ കൃത്യമായി വിജയമുറപ്പിച്ചപ്പോൾ അതിൽ ഒമ്പത് മണ്ഡലങ്ങളിലും യുഡിഎഫിന്റെ ലീഡ് ലക്ഷത്തിന് മുകളിലാണ്.
വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലീഡ് മൂന്നര ലക്ഷത്തിന് അടുത്തെത്തിയപ്പോൾ എറണാകുളത്ത് ഹൈബി ഈഡനും മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീറും പൊന്നാനിയിൽ സമദാനിക്കും രണ്ടുലക്ഷത്തിന് മുകളിലാണ് ലീഡ്. കണ്ണൂരിൽ കെ സുധാകരനും കോഴിക്കോട് എംകെ രാഘവനും വടകരയിൽ ഷാഫി പറമ്പിലും ഇടുക്കിയിൽ ഡീൻ കുര്യാക്കോസും കൊല്ലത്ത് പ്രേമചന്ദ്രനും ലീഡ് ലക്ഷം കടന്നു.
ആലത്തൂരിലും ആറ്റിങ്ങലും മാത്രമാണ് എൽഡിഎഫ് ഇപ്പോൾ ലീഡ് ചെയ്യുന്നത്. ആലത്തൂരിൽ കെ രാധാകൃഷ്ണൻ വിജയമുറപ്പിച്ചു. ആറ്റിങ്ങലിൽ ലീഡ് നില മാറിമറയുകയാണ്. എൽഡിഎഫിന്റെ വി ജോയ് ആണ് നിലവിൽ മുന്നിൽ. തൃശൂരിൽ സുരേഷ് ഗോപിയിലൂടെ ബിജെപി അക്കൗണ്ട് തുറന്നു. ലീഡ് 70,000 കടന്നു. തിരുവനന്തപുരത്ത് ശശി തരൂർ വിജയമുറപ്പിച്ചു.
Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!