തിരുവനന്തപുരം: രാഷ്‌ട്രീയ ഊഹാപോഹങ്ങളെയും എക്‌സിറ്റ് പോൾ ഫലങ്ങളെയും അട്ടിമറിച്ചാണ് 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. ഭരണവിരുദ്ധ വികാരം കേരളത്തിൽ അലയടിച്ചു എന്നുതന്നെ പറയേണ്ടി വരും. അവസാന നിമിഷവും മാറിമറിഞ്ഞ ലീഡ് നിലകൾ ഒടുവിൽ യുഡിഎഫ് ക്യാമ്പിൽ ഭദ്രമായി. 2019ലെ തിരഞ്ഞെടുപ്പിന് സമാനമായി, യുഡിഎഫ് കേരളം തൂത്തുവാരി.
18ആം ലോകസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ മൂന്ന് പുതുമുഖ എംപിമാരെയാണ് കേരളത്തിന് ലഭിച്ചത്. സുരേഷ് ഗോപി (ബിജെപി-തൃശൂർ), ഷാഫി പറമ്പിൽ (യുഡിഎഫ്-വടകര), കെ രാധാകൃഷ്‌ണൻ (എൽഡിഎഫ്-ആലത്തൂർ) എന്നിവരാണ് ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ. മൽസരിച്ച 19 സിറ്റിങ് എംപിമാരിൽ 15 പേരും വിജയിച്ചപ്പോൾ നാലുപേർ പരാജയമറിഞ്ഞു.
ശശി തരൂർ (തിരുവനന്തപുരം), അടൂർ പ്രകാശ് (ആറ്റിങ്ങൽ), എൻകെ പ്രേമചന്ദ്രൻ (കൊല്ലം), ആന്റോ ആന്റണി (പത്തനംതിട്ട), കൊടിക്കുന്നിൽ സുരേഷ് (മാവേലിക്കര), ഡീൻ കുര്യാക്കോസ് (ഇടുക്കി), ഹൈബി ഈഡൻ (എറണാകുളം), ബെന്നി ബെഹനാൻ (ചാലക്കുടി), വികെ ശ്രീകണ്‌ഠൻ (പാലക്കാട്), ഇടി മുഹമ്മദ് ബഷീർ (പൊന്നാനി), എംകെ രാഘവൻ (കോഴിക്കോട്), രാഹുൽ ഗാന്ധി (വയനാട്), കെ സുധാകരൻ (കണ്ണൂർ), രാജ്‌മോഹൻ ഉണ്ണിത്താൻ (കാസർഗോഡ്) എന്നിവരാണ് ലോക്‌സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടവർ.
ആലപ്പുഴയിൽ എംഎം ആരിഫ്, കോട്ടയത്ത് തോമസ് ചാഴിക്കാടൻ, തൃശൂരിൽ കെ മുരളീധരൻ, ആലത്തൂരിൽ രമ്യ ഹരിദാസ് എന്നിവരാണ് തോറ്റ സിറ്റിങ് എംപിമാർ. കെസി വേണുഗോപാൽ, ഫ്രാൻസിസ് ജോർജ് എന്നിവർ ഒരിടവേളക്ക് ശേഷമാണ് വീണ്ടും ലോക്‌സഭയിലേക്ക് പോകുന്നത്. ഇതാദ്യമായാണ് സുരേഷ് ഗോപിയിലൂടെ ബിജെപിക്ക് കേരളത്തിൽ നിന്ന് ഒരു ലോക്‌സഭാ എംപിയെ ലഭിച്ചത്.
കേരളത്തിലെ എംപിമാർ/ലീഡ് നില
ശശി തരൂർ (തിരുവനന്തപുരം, കോൺഗ്രസ്)- ഭൂരിപക്ഷം- 16077
അടൂർ പ്രകാശ് (ആറ്റിങ്ങൽ, കോൺഗ്രസ്)- ഭൂരിപക്ഷം– 1708
എൻകെ പ്രേമചന്ദ്രൻ (കൊല്ലം, കോൺഗ്രസ്)- ഭൂരിപക്ഷം- 1,48,655
ആന്റോ ആന്റണി (പത്തനംതിട്ട, കോൺഗ്രസ്) -ഭൂരിപക്ഷം- 66,119
കൊടിക്കുന്നിൽ സുരേഷ് (മാവേലിക്കര, കോൺഗ്രസ്)-ഭൂരിപക്ഷം- 10,868
ഡീൻ കുര്യാക്കോസ് (ഇടുക്കി, കോൺഗ്രസ്)- ഭൂരിപക്ഷം- 1,33,727
ഹൈബി ഈഡൻ (എറണാകുളം, കോൺഗ്രസ്)- ഭൂരിപക്ഷം- 250385
ബെന്നി ബെഹനാൻ (ചാലക്കുടി, കോൺഗ്രസ്), ഭൂരിപക്ഷം- 63,754
വികെ വികെ ശ്രീകണ്‌ഠൻ (പാലക്കാട്, കോൺഗ്രസ്), ഭൂരിപക്ഷം- 75,274
ഇടി മുഹമ്മദ് ബഷീർ (പൊന്നാനി, ലീഗ്), ഭൂരിപക്ഷം- 2,35,090
എംകെ രാഘവൻ (കോഴിക്കോട്, കോൺഗ്രസ്), ഭൂരിപക്ഷം- 1,46,176
രാഹുൽ ഗാന്ധി (വയനാട്, കോൺഗ്രസ്), ഭൂരിപക്ഷം- 3,64,422
കെ സുധാകരൻ (കണ്ണൂർ, കോൺഗ്രസ്), ഭൂരിപക്ഷം- 1,12,239
രാജ്‌മോഹൻ ഉണ്ണിത്താൻ (കാസർഗോഡ്, കോൺഗ്രസ്) ഭൂരിപക്ഷം- 96,367
ഷാഫി പറമ്പിൽ (വടകര, കോൺഗ്രസ്) ഭൂരിപക്ഷം- 1,15,157
സുരേഷ് ഗോപി (തൃശൂർ, ബിജെപി)ഭൂരിപക്ഷം- 74686
കെ രാധാകൃഷ്‌ണൻ (ആലത്തൂർ, എൽഡിഎഫ്)- ഭൂരിപക്ഷം- 20,111
അബ്‌ദുസമദ് സമദാനി (മലപ്പുറം, കോൺഗ്രസ്)- ഭൂരിപക്ഷം- 2,98,759
കെസി വേണുഗോപാൽ (ആലപ്പുഴ, കോൺഗ്രസ്)- ഭൂരിപക്ഷം- 63,513
ഫ്രാൻസിസ് ജോർജ് (കോട്ടയം, കോൺഗ്രസ്)- ഭൂരിപക്ഷം- 87,464
അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പൂർത്തിയാകുമ്പോൾ സംസ്‌ഥാനത്ത് ആറുമാസത്തിനുള്ളിൽ രണ്ടു നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പായി. പാലക്കാട് എംഎൽഎയായ ഷാഫി പറമ്പിൽ വടകരയിൽ നിന്നും ചേലക്കര എംഎൽഎയായ മന്ത്രി കെ രാധാകൃഷ്‌ണൻ ആലത്തൂരിൽ നിന്നും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക.
റായ്‌ബറേലിയിൽ കൂടി ജയിച്ച പശ്‌ചാത്തലത്തിൽ രാഹുൽ ഗാന്ധി വയനാട്ടിലെ എംപി സ്‌ഥാനം രാജിവെച്ചേക്കും. അങ്ങനെയെങ്കിൽ രണ്ടു മണ്ഡലങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പും സംസ്‌ഥാനത്ത് നടക്കും. ഇന്ത്യാ സഖ്യം ഇരുന്നൂറിലധികം സീറ്റ് നേടിയതിന്റെ പശ്‌ചാത്തലത്തിൽ പ്രിയങ്ക ഗാന്ധി തന്നെ രാഹുലിന്റെ ഒഴിവിൽ വയനാട്ടിലെത്തിയാലും അത്‌ഭുതപ്പെടാനില്ല.
Most Read| മെക്‌സിക്കോയിൽ ചരിത്രമെഴുതി ക്‌ളൌഡിയ ഷെയ്‌ൻബോം; ആദ്യ വനിതാ പ്രസിഡണ്ട്