വയനാട്: ജില്ലയിലെ ലോട്ടറി തൊഴിലാളി സഹകരണ സംഘത്തിൽ സാമ്പത്തിക ക്രമക്കേട് നടത്തിയ സംഭവത്തിൽ സംഘം സെക്രട്ടറിയുടെ പിതാവ് രംഗത്ത്. സഹകരണ സംഘത്തിൽ നടന്ന സാമ്പത്തിക ക്രമക്കേടിൽ സംഘം സെക്രട്ടറി അജിത്തിനെ മനഃപൂർവം ബലിയാടാക്കുകയാണെന്നാണ് പിതാവ് വേലായുധൻ ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് വേലായുധൻ ജില്ലാ പോലീസ് മേധാവിക്ക് പരാതിയും നൽകിയിട്ടുണ്ട്.
ഭീഷണിപ്പെടുത്തിയും മകനെതിരെ വ്യാജരേഖ ചമച്ചും ഭരണസമിതി സ്വത്ത് തട്ടിയെടുക്കുന്നതായി ശ്രമിക്കുന്നതായി കാണിച്ചാണ് വേലായുധൻ പരാതി നൽകിയിരിക്കുന്നത്. സംസ്‌ഥാന ലോട്ടറിത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനും സിപിഎം വയനാട് ജില്ലാ കമ്മിറ്റി അംഗവുമായ പിആർ ജയപ്രകാശ് പ്രസിഡണ്ടായ ജില്ലാ ലോട്ടറിത്തൊഴിലാളി ക്ഷേമ സഹകരണ സംഘത്തിലാണ് ലക്ഷങ്ങളുടെ ക്രമക്കേട് നടന്നത്. സഹകരണ സംഘം സെക്രട്ടറി പിവി അജിത്താണ് സംഭവത്തിൽ കുറ്റക്കാരനെന്ന നിലപാടിലാണ് ഭരണസമിതി. ഇതേ തുടർന്നാണ് സെക്രട്ടറിയുടെ പിതാവ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
സിപിഎം നേതാക്കളും ഭരണസമിതിയും നടത്തിയ ക്രമക്കേടിൽ മകനെ പഴിചാരി ഉദ്യോഗസ്‌ഥർ കൈകഴുകുകയാണെന്നാണ് പിതാവ് ആരോപിക്കുന്നത്. ആരോപണങ്ങൾ നിഷേധിച്ച അജിത്തിന്റെ കുടുംബത്തെ കുറ്റം ഏൽക്കാനാവശ്യപ്പെട്ട് ജയപ്രകാശും സംഘവും നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും പിതാവ് ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു. ഭരണസമിതി അറിയാതെ തട്ടിപ്പ് നടക്കില്ലെന്നും കള്ള ഒപ്പിട്ടും ഭീഷണി പെടുത്തിയും സ്വത്ത് തട്ടിയെടുക്കാൻ ഉദ്യോഗസ്‌ഥർ ശ്രമിക്കുന്നതായും പരാതിയിൽ പറയുന്നു.
Most Read: ഒഡീഷയിൽ ബിജെപി എംഎൽഎക്ക് നേരെയുണ്ടായ ബോംബാക്രമണം; അഞ്ചുപേർ അറസ്‌റ്റിൽ



































