കിയോഞ്‌ജർ: ഒഡീഷയിലെ ബിജെപി എംഎൽഎ മോഹൻ മാജിയുടെ വാഹനത്തിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ മുഖ്യ സൂത്രധാരനടക്കം അഞ്ച് പേർ അറസ്‌റ്റിൽ. രാഷ്‌ട്രീയ വൈരാഗ്യമല്ല ആക്രമണത്തിന് പിന്നിലെന്ന് പോലീസ് വ്യക്‌തമാക്കി.
പ്രതാപ് റൗട്ട്, ബ്യൂട്ട എന്ന ബിദ്യധർ പരിദ, മുന എന്ന മൻമോഹൻ ദാസ്, മിതുവ എന്ന ശരത് ചന്ദ്ര ജെന, സിഖുൽ ഷെയ്ഖ് എന്നിവരെയാണ് കിയോഞ്‌ജർ പോലീസ് അറസ്‌റ്റ് ചെയ്‌തത്. പ്രതികളിൽ നിന്ന് രണ്ട് ത്രെഡ് ബോംബുകളും ഒരു മോട്ടോർ സൈക്കിളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. നിരവധി കേസുകളിൽ ഇവർ പ്രതികളാണെന്നും പോലീസ് അറിയിച്ചു.
ഐപിസി സെക്ഷൻ 307 പ്രകാരവും എക്‌സ്‌പ്‌ളോസീവ് സബ്‌സ്‌റ്റാൻസ് ആക്‌ട് ആന്റ് ആംസ് ആക്‌ട് പ്രകാരവുമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
അതേസമയം രാഷ്‌ട്രീയ വൈരാഗ്യമല്ല മറിച്ച് സാമ്പത്തിക ഇടപാടുകളുമായും വ്യക്‌തിപരമായ പ്രശ്‌നങ്ങളുമായും ബന്ധപ്പെട്ട മുൻ വൈരാഗ്യമാണ് ആക്രണത്തിന് പിന്നിലെന്ന് എസ്‌പി മിത്രഭാനു മൊഹാപത്ര അറിയിച്ചു.
കിയോഞ്‌ജർ ടൗൺ പോലീസ് സ്‌റ്റേഷൻ പരിധിയിലെ മണ്ടുവ പ്രദേശത്തിന് സമീപം കഴിഞ്ഞയാഴ്‌ച ഒരു തൊഴിലാളി യൂണിയൻ യോഗത്തിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു എംഎൽഎക്ക് നേരെ ആക്രമണം നടന്നത്. മോട്ടോർ സൈക്കിളിൽ സഞ്ചരിച്ച അക്രമിസംഘം വാഹനത്തിന് നേരെ ബോംബുകൾ എറിയുകയായിരുന്നു. സംഭവത്തിൽ വാഹനത്തിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചിരുന്നെങ്കിലും ആർക്കും പരിക്കേറ്റിരുന്നില്ല.
Most Read: പാക് ചാരസംഘടനയ്‌ക്ക് വിവരങ്ങൾ ചോർത്തി നൽകി; ഹരിയാനയിൽ സൈനികൻ അറസ്‌റ്റിൽ