കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ നിർത്തിയിട്ടിയിരുന്ന ജീപ്പിന് നേരെ പെട്രോൾ ബോംബേറ്. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് സംഭവം. ജീപ്പിൽ ആളില്ലാത്തതിനാൽ ആർക്കും പരിക്കില്ല. ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ ഭാഗമായാണ് പെട്രോൾ ബോംബേറുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അഞ്ചുപേർ പോലീസിന്റെ പിടിയിലായിട്ടുണ്ട്.
ജീപ്പിന് നേരെ ബൈക്കിലെത്തിയ സംഘമാണ് പെട്രോൾ ബോംബെറിഞ്ഞത്. പൂവാട്ടുപറമ്പിൽ രണ്ടു സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായിരുന്നു ബോംബേറ്. സംഘർഷത്തിൽ പരിക്കേറ്റവർ വന്ന ജീപ്പാണ് ആക്രമിക്കപ്പെട്ടത്. സംഘർഷത്തിൽ പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷമാണ് ജീപ്പ് വെളിയിൽ നിർത്തിയിട്ടിരുന്നത്.
ആക്രമണത്തിൽ ജീപ്പിന് കേടുപാടുകൾ ഉണ്ടായി. സംഭവത്തിന് പിന്നാലെ സമീപത്തെ ടാക്‌സി ഡ്രൈവർമാർ ഇടപെട്ട് തീയണച്ചതിനാൽ വലിയ നാശനഷ്‌ടം ഉണ്ടായില്ല. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read| മെഡിക്കൽ കോളേജിൽ മരുന്ന് മാറി നൽകിയ സംഭവം; അന്വേഷണം ആരംഭിച്ചു