തിരുവനന്തപുരം: കഴക്കൂട്ടത്ത് സിപിഐഎം നേതാവിന്റെ വീട് അടിച്ചു തകർത്ത കേസിലെ പ്രതികളെ പിടികൂടി. പുലയനാർ കോട്ട സ്വദേശി ചന്തു (45), പുത്തൻ തോപ്പ് സ്വദേശി സമീർ (24), ചിറ്റാറ്റുമുക്ക് സ്വദേശി അൻഷാദ് (24) എന്നിവരെയാണ് തുമ്പ പോലീസ് അറസ്‌റ്റ് ചെയ്‌തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ശനിയാഴ്‌ച രാത്രി പതിനൊന്നു മണിയോടെ കഴക്കൂട്ടം നെഹ്റു ജംഗ്ഷനിൽ ഷിജുവിന്റെ വീടിന് നേരെയാണ് ഇവർ അക്രമം നടത്തിയത്. തുടർന്ന് കഠിനംകുളത്തെ രഹസ്യ കേന്ദ്രത്തിൽ ഒളിവിൽ പോവുകയായിരുന്നു.
സിപിഐഎം നെഹ്റു ജംഗ്ഷൻ ബ്രാഞ്ച് അംഗമാണ് ഷിജു. പുലയനാർകോട്ട സ്വദേശിയായ ചന്തുവിനെ വാടക വീട്ടിൽ നിന്ന് ഒഴിപ്പിച്ചതിലുള്ള വിരോധമാണ് അക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു.
ബൈക്കിലാണ് അക്രമികൾ എത്തിയത്. വീടിന്റെ ഗേറ്റ് അക്രമികൾ ചവിട്ടി പൊളിക്കുന്നത് കണ്ട്, മുറ്റത്തു നിൽക്കുകയായിരുന്ന ഷിജു ഓടി വീട്ടിൽ കയറി വാതിൽ അടച്ചു രക്ഷപ്പെടുകയായിരുന്നു. ഷിജുവിനെ കൊല്ലുമെന്ന് പോർവിളി മുഴക്കിയ സംഘം വീടിന്റെ ജനാലകൾ വെട്ടിപ്പൊളിച്ചു. വീട്ടിലേക്ക് നാടൻ ബോംബും വലിച്ചെറിഞ്ഞു. ഇത് പൊട്ടിത്തെറിച്ചു വീടിന്റെ ജനാലയും ടിവിയും തകർന്നിട്ടുണ്ട്.
ബോംബേറ് നടക്കുമ്പോൾ ഷിജുവിന് പുറമെ ഭാര്യയും രണ്ടു മക്കളും വീട്ടിൽ ഉണ്ടായിരുന്നു. എന്നാൽ അടുക്കള ഭാഗത്തേക്ക് മാറിയതിനാൽ ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പോലീസിന്റെ വ്യാപകമായ തിരച്ചിലിന് ഒടുവിലാണ് ഒളിവിലായിരുന്ന പ്രതികളെ പിടികൂടിയത്.
Most Read: കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കരട് ബിൽ തയ്യാറായി