എറണാകുളം: മൂവാറ്റുപുഴ മാറാടിയിൽ മണ്ണ് ഖനനം ചെയ്യുന്നത് ചോദ്യം ചെയ്‌ത ഇരുപത് വയസുകാരിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. മൂവാറ്റുപുഴ മാറാടി പഞ്ചായത്തിലെ 20ആം വാർഡിലാണ് സംഭവം. വീടിന് പുറകിൽ അപകടകരമായ രീതിയിൽ 20 അടിയോളം താഴ്‌ചയിൽ മണ്ണെടുക്കുന്നത് എതിർത്ത പെൺകുട്ടിക്ക് നേരെയാണ് മണ്ണെടുപ്പ് സംഘം അതിക്രമിച്ചത്.
യുവതിയുടെ പരാതിയിൽ മൂവാറ്റുപുഴ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇനിയും മണ്ണെടുപ്പ് തുടർന്നാണ് സ്വന്തം വീട് നശിക്കുമെന്ന് ഉറപ്പായപ്പോഴാണ് പ്രതികരിച്ചതെന്ന് ഡിഗ്രി വിദ്യാർഥിനിയായ പെൺകുട്ടി പറയുന്നു. എതിർത്തതോടെ പെൺകുട്ടിയെ മണ്ണെടുപ്പ് സംഘമെത്തി ആക്രമിച്ചു. ശരീരമാസകലം പരിക്കേറ്റ വിദ്യാർഥി നിലവിൽ മൂവാറ്റുപുഴ സർക്കാർ ആശുപത്രിയിൽ ചികിൽസയിലാണ്.
മണ്ണെടുക്കാൻ ജിയോളജി വകുപ്പും പഞ്ചായത്തും റവന്യൂ ഉദ്യോഗസ്‌ഥരും അനുമതി നൽകിയിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് മാറാടി വില്ലെജും പഞ്ചായത്തും പ്രതികരിച്ചു. പെൺകുട്ടിയുടെ പരാതിയിൽ മൂവാറ്റുപുഴ പോലീസ് കേസെടുത്തിട്ടുണ്ട്. ആശുപത്രിയിൽ എത്തി പെൺകുട്ടിയുടെ മൊഴി എടുത്തെന്നും ഉടൻ കുറ്റക്കാരെ പിടികൂടുമെന്നും അന്വേഷണ സംഘം പറഞ്ഞു.
Most Read: കള്ളപ്പണ കേസ്; സത്യേന്ദ്രർ ജെയിനുമായി ബന്ധപ്പെട്ട സ്‌ഥാപനങ്ങളിൽ വീണ്ടും ഇഡി റെയ്ഡ്