കോട്ടയം: വൈക്കത്ത് ക്രീം ബണ്ണിൽ ക്രീം ഇല്ലെന്ന് ആരോപിച്ച് ബേക്കറി ഉടമയെയും കുടുംബത്തെയും വയോധികനെയും ആക്രമിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാതെ പോലീസ്. പ്രതികൾ കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസ തേടിയിട്ടും പോലീസ് കസ്‌റ്റഡിയിൽ എടുക്കാൻ തയ്യാറായില്ല. പ്രതികളെ തിരിച്ചറിയാൻ ആകുന്നില്ലെന്നാണ് പോലീസ് വിശദീകരണം.
വൈക്കം താലൂക്ക് ആശുപത്രിക്ക് സമീപത്തെ ബേക്കറിയിൽ നടന്ന അക്രമ സംഭവത്തിൽ ഉൾപ്പെട്ട യുവാക്കളിൽ ഒരാൾക്ക് അന്ന് പരിക്കേറ്റിരുന്നു. ഇതിന് ചികിൽസ തേടിയാണ് ഇയാളുമായി മറ്റുള്ളവർ ഇന്നലെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയത്. ആശുപത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്‌ഥർ വിവരം വൈക്കം പോലീസിന് കൈമാറിയെങ്കിലും നടപടി ഉണ്ടായില്ല. പ്രതികളെ തടഞ്ഞുവെക്കാനും നിർദ്ദേശം നൽകിയില്ല. ഇതോടെ യുവാക്കൾ ചികിൽസക്ക് ശേഷം സ്‌ഥലത്ത് നിന്നും കടന്നു കളഞ്ഞു.
തങ്ങൾ എത്തുന്നതിന് മുൻപ് പ്രതികൾ രക്ഷപ്പെട്ടെന്നാണ് വൈക്കം പോലീസ് വിശദീകരിക്കുന്നത്. ക്രീം ബണ്ണിൽ ക്രീം ഇല്ലെന്ന് പറഞ്ഞ് രണ്ട് ദിവസം മുൻപാണ് യുവാക്കൾ ബേക്കറി ഉടമയായ ശിവകുമാറിനെയും കുടുംബത്തെയും, കടയിൽ ഉണ്ടായിരുന്ന വേലായുധൻ എന്ന വയോധികനെയും ആക്രമിച്ചത്. 94 വയസുകാരനായ വേലായുധന്റെ കൈ പ്രതികൾ അടിച്ചൊടിച്ചിരുന്നു.
Most Read: തൃശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഷിഗെല്ല ബാധ; ഒരു ബേക്കറി പൂട്ടി