തൃശൂർ: ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ ഷിഗെല്ല രോഗ ബാധ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ പരിശോധനയുമായി ആരോഗ്യ വകുപ്പ്. കുട്ടികള്‍ താമസിക്കുന്ന ഹോസ്‌റ്റലുകളിലും സമീപത്തെ ഹോട്ടലുകളിലുമാണ് പരിശോധന നടത്തിയത്. പഴകിയ ഭക്ഷണം കണ്ടെത്തിയതിനെ തുടർന്ന് ഒരു ബേക്കറി പൂട്ടാൻ നിർദ്ദേശം നൽകി.
ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് ഹോസ്‌റ്റൽ വിദ്യാർഥിക്ക് ഇന്നലെയാണ് ഷിഗെല്ല സ്‌ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങളുള്ള മുപ്പതോളം വിദ്യാർഥികൾ നിരീക്ഷണത്തിലുമാണ്. പുറത്ത് നിന്ന് ഭക്ഷണം കഴിച്ചതാണ് രോഗബാധക്ക് കാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്.
ഇതേത്തുടര്‍ന്നാണ് എഞ്ചിനീയറിംഗ് കോളേജിന് സമീപത്തെ ഹോട്ടലുകളിലും ബേക്കറികളിലും സ്വകാര്യ ഹോസ്‌റ്റലുകളിലും പരിശോധന നടത്തിയത്. പള്ളി മൂലയിലെ യുവർ ചോയ്‌സ് എന്ന ബേക്കറി, പഴകിയ ഭക്ഷണം, ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി 7 ദിവസത്തേക്ക് പൂട്ടിച്ചു.
രോഗം സ്‌ഥിരീകരിച്ച പെൺകുട്ടി താമസിച്ചിരുന്ന ഹോസ്‌റ്റലിലും ആരോഗ്യ വകുപ്പ് ഉദ്യോഗസ്‌ഥർ പരിശോധന നടത്തി. ഷിഗെല്ല ബാധിതയുടെ ആരോഗ്യ നില തൃപ്‌തികരമാണ്. രോഗ ലക്ഷണങ്ങളുള്ള കുട്ടികളോട് പരിശോധനക്ക് വിധേയരാകാനും ആരോഗ്യവകുപ്പ് അധികൃതർ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Most Read: ജോ ജോസഫിനെതിരെ അശ്ളീല വീഡിയോ പ്രചാരണം; യുഡിഎഫിന് പങ്കില്ലെന്ന് വിഡി സതീശൻ