കൊച്ചി: തൃക്കാക്കരയിലെ ഇടതുപക്ഷ സ്‌ഥാനാർഥി ജോ ജോസഫിനെതിരെ അശ്ളീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ യുഡിഎഫിന് പങ്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വീഡിയോ പ്രചരിപ്പിച്ചവരെയല്ല അത് സമൂഹ മാദ്ധ്യമങ്ങളിൽ അപ്‍ലോഡ് ചെയ്‌തവരെയാണ് പിടികൂടേണ്ടത്. അങ്ങനെ സംഭവിച്ചാൽ വാദി പ്രതിയാകുമെന്നും വിഡി സതീശൻ പ്രതികരിച്ചു.
തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പ്രചാരണ വേളയിൽ വൈകാരികമായ ഒരു വിഷയം ഉണ്ടാക്കാൻ വേണ്ടി മനഃപൂർവം സൃഷ്‌ടിച്ചെടുത്ത ഒരു സംഭവമാണിത്. ഒരു യുഡിഎഫുകാരനും ഇതിൽ പങ്കില്ല. ആ രീതിയിലേക്ക് തങ്ങൾ പോകില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കുടുംബവും എത്രയോ തവണ അപമാനിക്കപ്പെട്ട. വനിതാ മാദ്ധ്യമ പ്രവർത്തകരെ അപമാനിച്ചു. സിപിഎം സൈബർ സംഘങ്ങൾ നടത്തിയ ആക്രമണങ്ങളിൽ എന്തെങ്കിലും നടപടി ഇതുവരെ എടുത്തിട്ടുണ്ടോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
ഇത്തരത്തിൽ അപവാദ പ്രചാരണം നടത്തി യുഡിഎഫിന് ഒന്നും നേടാനില്ല. അല്ലാതെ തന്നെ തൃക്കാക്കരയിൽ നല്ല ഭൂരിപക്ഷത്തോടെ യുഡിഎഫ് ജയിക്കും. സിപിഎം സ്‌ഥാനാർഥിക്ക് മാത്രമല്ല ഞങ്ങൾക്കും കുടുംബമുണ്ടെന്ന് ഓർക്കണം. ജോ ജോസഫിനെതിരെ വീഡിയോ പ്രചരിപ്പിച്ചവരെ ന്യായീകരിക്കുന്നില്ല. ഒരു വീഡിയോ ലഭിച്ചാൽ സ്വാഭാവികമായും ചിലരൊക്കെ ഇത് പ്രചരിപ്പിച്ചുകാണും. വീഡിയോ എത്തിച്ച ആളെയാണ് പിടികൂടേണ്ടത്. അപ്പോൾ കാണാമെന്നും സതീശൻ പറഞ്ഞു.
Most Read: പീഡന കേസ്; വിജയ് ബാബു കൊച്ചിയിൽ എത്തിയാലുടൻ അറസ്‌റ്റെന്ന് കമ്മീഷണർ