കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുന്ന നടൻ വിജയ് ബാബുവിനെ കൊച്ചിയിൽ എത്തിയാലുടൻ അറസ്‌റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു. 30ന് കൊച്ചിയിൽ എത്തിയാൽ ഉടൻ അറസ്‌റ്റ് ചെയ്‌ത് വിജയ് ബാബുവിനെ കോടതിയിൽ ഹാജരാക്കും. കോടതി നിർദ്ദേശം കൂടി പരിഗണിച്ചാകും തുടർനടപടികൾ എന്നും കമ്മീഷണർ വ്യക്‌തമാക്കി.
ലുക്ക്‌ഔട്ട് നോട്ടീസ് ഉള്ളതിനാലാണ് അറസ്‌റ്റ് എന്നാണ് കമ്മീഷണറുടെ വിശദീകരണം. വിജയ് ബാബുവിന് സഹായം നൽകിയവരെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വിജയ് ബാബുവിന് പണത്തിനായി ക്രഡിറ്റ് കാർഡ് എത്തിച്ച് നൽകിയ യുവനടിയെയാണ് പോലീസ് ചോദ്യം ചെയ്യുക. ദുബായിൽ നേരിട്ട് എത്തിയാണ് യുവനടി ക്രഡിറ്റ് കാർഡ് വിജയ് ബാബുവിന് നൽകിയത്.
വിജയ് ബാബുവിനായി രണ്ട് ക്രഡിറ്റ് കാർഡുകൾ യുവനടി എത്തിച്ച് നൽകിയെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്‌തമായത്. അതേസമയം, നടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിജയ് ബാബു നാട്ടിലെത്തിയ ശേഷം തുടർ നടപടികൾ എടുത്താൽ പോരേയെന്ന് കോടതി ചോദിച്ചു. നിയമത്തിൽ നിന്ന് ഒളിച്ചോടിയ ആളാണ് വിജയ് ബാബു. ഇയാളുടെ അറസ്‌റ്റ് അനിവാര്യമാണെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.
അതിനിടെ, വിജയ് ബാബുവിന് ജാമ്യം അനുവദിക്കരുതെന്ന് അതിജീവിത ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. പ്രതി ജാമ്യവ്യവസ്‌ഥ നിശ്‌ചയിക്കുന്ന സാഹചര്യം അനുവദിക്കരുതെന്നും അതിജീവിത പറഞ്ഞു. എവിടെയായാലും അറസ്‌റ്റ് അനിവാര്യമെന്ന് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. ഇടക്കാല ജാമ്യം അനുവദിക്കുന്ന കാര്യത്തിൽ നിലപാട് എടുക്കാൻ സമയം വേണമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അതിനാല്‍ ഇന്നലെ ഇടക്കാല ഉത്തരവ് ഇറക്കിയില്ല.
തുടർന്ന് കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഈ മാസം 30ന് വിജയ് ബാബു കേരളത്തിലേക്ക് വന്നില്ലെങ്കിൽ ജാമ്യാപേക്ഷ തള്ളുമെന്നും കോടതി വ്യക്‌തമാക്കി. നിയമത്തിൽ നിന്ന് ഒളിച്ചോടിയ ആളാണ് വിജയ് ബാബു എന്ന് പ്രോസിക്യൂഷൻ കോടതിയില്‍ പറഞ്ഞു. വിജയ് ബാബുവിന് ജാമ്യം നൽകരുതെന്ന് എഡിജിപിയും അഭ്യർഥിച്ചു. ഇതിനിടെ പരാതിക്കാരിയായ നടിയുമായി താൻ സൗഹൃദത്തിലായിരുന്നെന്നും ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നുമാണ് വിജയ് ബാബു കോടതിയെ അറിയിച്ചിരിക്കുന്നത്.
Most Read: വിദ്വേഷ മുദ്രാവാക്യം: ഉത്തരവാദികൾ സംഘാടകർ; ഹൈക്കോടതി