ഡെൽഹി: ബലാൽസംഗ കേസിൽ വിജയ് ബാബുവിന് ജാമ്യം നൽകിയതിനെതിരായ ഹരജി സുപ്രീം കോടതി നാളെ പരിഗണിക്കും. മുൻകൂർ ജാമ്യം നൽകിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും പരാതിക്കാരിയും നൽകിയ ഹരജിയാണ് അവധിക്കാല ബെഞ്ച് നാളെ പരിഗണിക്കുക.
വിജയ് ബാബുവിന്റെ മുൻകൂ൪ ജാമ്യ൦ റദ്ദാക്കണമെന്ന് സര്‍ക്കാർ ആവശ്യപ്പെടുന്നു. മതിയായ തെളിവുകൾ ഉണ്ടായിട്ടു൦ ഹൈക്കോടതി പരിഗണിച്ചില്ലെന്ന് സുപ്രീം കോടതിയിൽ നൽകിയ ഹരജിയിൽ സ൪ക്കാ൪ ചൂണ്ടിക്കാട്ടി. വിദേശത്ത് നിന്ന് ജാമ്യാപേക്ഷ നൽകിയിട്ടും അനുവദിച്ച നടപടിയും സർക്കാർ ചോദ്യം ചെയ്യുന്നുണ്ട്.
അതേസമയം വിദേശത്ത് നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ച ശേഷം മാത്രം ഇന്ത്യയിലേക്ക് മടങ്ങിയ വിജയ് ബാബു നിയമത്തെ വെല്ലുവിളിക്കുകയാണെന്ന് പരാതിക്കാരി സമര്‍പ്പിച്ച ഹരജിയിൽ പറയുന്നു. മുന്‍കൂര്‍ ജാമ്യത്തില്‍ കഴിയുന്ന പ്രതി കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യത ഉണ്ടെന്നും ഇവർ വ്യക്‌തമാക്കുന്നു.
കേസിൽ നേരത്തെ വിജയ് ബാബുവിന്റെ അറസ്‌റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു. ആവശ്യമെങ്കിൽ വിജയ് ബാബുവിനെ അറസ്‌റ്റ് ചെയ്യാനും അഞ്ച് ലക്ഷം രൂപയുടെയും രണ്ട് ആൾ ജാമ്യത്തിന്റെയും പിൻബലത്തിൽ ജാമ്യം അനുവദിക്കാനും കോടതി അനുമതി നൽകിയിരുന്നു. ഇതേത്തുടർന്നായിരുന്നു അന്വേഷണ സംഘം ഇയാളെ അറസ്‌റ്റ് ചെയ്‌തത്.
ഹൈക്കോടതി നിർദ്ദേശമുള്ളതിനാൽ സ്‌റ്റേഷൻ ജാമ്യം അനുവദിച്ചെങ്കിലും പോലീസ് നടപടികൾക്ക് വിജയ് ബാബു വിധേയനാകണം.
Most Read: കസ്‌തൂരി രംഗൻ കരട് വിജ്‌ഞാപന കാലാവധി നീട്ടി