ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. റാലിയിൽ പങ്കെടുക്കുന്നവർ മുദ്രാവാക്യം വിളിച്ചാൽ സംഘാടക നേതാക്കളാണ് ഉത്തരവാദികളെന്ന് കോടതി പറഞ്ഞു. റാലിക്കെതിരെ നൽകിയ ഹരജി തീർപ്പാക്കി, കോടതി സംഭവത്തിൽ നിയമപ്രകാരം നടപടിയെടുക്കണമെന്ന് നിർദ്ദേശം നൽകി.
വിദ്വേഷ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടി എൻഐഎ അടക്കമുള്ള കേന്ദ്ര ഏജൻസികൾ കൂടി ഇവിടെ എത്തിയിട്ടുണ്ട്.
അതേസമയം റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. കുട്ടി എറണാകുളം ജില്ലക്കാരൻ ആണെന്നും വിവരം ആലപ്പുഴ പോലീസിനെ അറിയിച്ചെന്നും കൊച്ചി കമ്മീഷണർ സിഎച്ച് നാഗരാജു അറിയിച്ചു. ശിശുക്ഷേമ സമിതിക്ക് റിപ്പോർട് നൽകുമെന്നും കുട്ടിക്ക് കൗൺസിലിങ് നൽകുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
സംഭവത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട് അന്വേഷണ സംഘത്തിന് കൈമാറി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തുമെന്നും എങ്ങനെ പ്രകടനത്തിൽ എത്തിയെന്നത് അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്‌ച നടന്ന പോപ്പുലർ ഫ്രണ്ട് റാലിക്കിടെയാണ് കുട്ടി വിദ്വേഷ മുദ്രാവാക്യം മുഴക്കിയത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വിവാദമാവുകയും തുടർന്ന് പോലീസ് കേസെടുക്കുകയും ആയിരുന്നു.
Most Read: അർച്ചന കവിയുടെ പരാതിയിൽ എസ്എച്ച്ഒയ്‌ക്ക് താക്കീത്