ന്യൂഡെൽഹി: വിദ്വേഷ പ്രസംഗങ്ങൾ ഏത് വിഭാഗക്കാർ നടത്തിയാലും ശക്‌തമായ നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി. ഹരിയാനയിലെ നൂഹ് അക്രമങ്ങളെ തുടർന്ന് മുസ്‌ലിംകളെ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം മുഴക്കിയതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി.
നൂഹ് സംഭവത്തിന് ശേഷം വിവിധ സംസ്‌ഥാനങ്ങളിലായി 27 റാലികൾ മുസ്‌ലിംകൾക്കെതിരെ സംഘടിപ്പിച്ചെന്ന് ഹരജിക്കാരൻ കോടതിയെ അറിയിച്ചു. സ്‌ഥാപനങ്ങളിൽ ജോലിക്ക് മുസ്‌ലിംകളെ നിയമിച്ചവർക്ക് ഭീഷണി നേരിടേണ്ടി വന്നു. റാലികൾ സംഘടിപ്പിക്കുന്നതിലൂടെ സമൂഹത്തിന്റെ ഐക്യം തകർക്കുകയും ജനങ്ങളെ തമ്മിലടിപ്പിച്ചു കൊല്ലുകയുമാണ് ഒരുകൂട്ടർ ലക്ഷ്യം വെക്കുന്നതെന്നും ഹരജിക്കാരൻ കോടതിയെ അറിയിച്ചു.
കേരളത്തിൽ മുസ്‌ലിം ലീഗ് ഹിന്ദുക്കൾക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതും കോടതിയിൽ ഉന്നയിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഏത് വിഭാഗക്കാരായാലും നടപടി എടുക്കണമെന്ന് കോടതി നിർദ്ദേശിച്ചത്. ജസ്‌റ്റിസുമാരായ സഞ്‌ജീവ് ഖന്ന, എസ്‌വിഎൻ ഭാട്ടി എന്നിവരാണ് വാദം കേട്ടത്. കേസ് പരിഗണിക്കുന്നത് ഓഗസ്‌റ്റ് 25ലേക്ക് മാറ്റി.
Most Read| ലോക്‌സഭാ തിരഞ്ഞെടുപ്പ്; രാഹുൽ ഗാന്ധി കേരളത്തിൽ തന്നെ മൽസരിക്കണം- വിഡി സതീശൻ