ന്യൂഡെൽഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി കേരളത്തിൽ തന്നെ മൽസരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഹുൽ ഗാന്ധി കേരളം വിട്ടു പോകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതാണെന്നും വിഡി സതീശൻ പറഞ്ഞു. രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ അമേഠിയിൽ മൽസരിക്കുമെന്ന് യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ്‌യുടെ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എന്നാൽ, അജയ് റായ് പറഞ്ഞത് അദ്ദേഹത്തിന്റെ ആഗ്രഹമാണെന്നും രാഹുൽ എവിടെ മൽസരിക്കും എന്നതിൽ ഉചിതമായ സമയത്ത് തീരുമാനം എടുക്കുമെന്നും ഐഐസിസി വ്യക്‌തമാക്കിയിട്ടുണ്ട്. 2024 തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി എവിടെ മൽസരിക്കുമെന്ന ചോദ്യം സജീവ ചർച്ച ആകുന്നതിനിടെയാണ്, രാഹുൽ അമേഠിയിൽ മൽസരിക്കുമെന്ന് വ്യക്‌തമാക്കി യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് രംഗത്ത് വന്നത്.
അതേസമയം, പ്രഖ്യാപനം യാഥാർഥ്യമായാൽ അമേഠിയിൽ രാഹുൽ ഗാന്ധി- സ്‌മൃതി ഇറാനി പോരാട്ടത്തിന് വീണ്ടും കളമൊരുങ്ങും. അമേഠി രാഹുൽ തന്നെ തിരിച്ചു പിടിച്ചാൽ അത് അദ്ദേഹത്തിനും പാർട്ടിക്കും ദേശീയതലത്തിൽ ഗുണം ചെയ്യുമെന്നാണ് സംസ്‌ഥാന കോൺഗ്രസിന്റെ നിലപാട്. അതേസമയം, വാരണാസിയിൽ നരേന്ദ്രമോദിക്കെതിരെ പ്രിയങ്ക ഗാന്ധി മൽസരിച്ചാൽ വിജയം ഉറപ്പിക്കാനായി പാർട്ടി പ്രവർത്തകർ തീവ്രശ്രമം നടത്തുമെന്നും അജയ് റായ് പറഞ്ഞു.
Most Read| ‘കരാർ ജീവനക്കാർക്ക് കാലാവധി കഴിഞ്ഞാലും പ്രസവാനുകൂല്യങ്ങൾ നൽകണം’; സുപ്രീം കോടതി