ന്യൂഡെൽഹി: കരാർ ജീവനക്കാരുടെ പ്രസവാനുകൂല്യത്തിൽ നിർണായക ഉത്തരവുമായി സുപ്രീം കോടതി. കരാർ കാലാവധി കഴിഞ്ഞാലും ജീവനക്കാർക്ക് പ്രസവാനുകൂല്യങ്ങൾ നൽകണമെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. ജസ്‌റ്റിസ് അനിരുദ്ധ ബോസ്, ജസ്‌റ്റിസ് സഞ്‌ജയ് കുമാർ, ജസ്‌റ്റിസ് എസ്വിഎൻ ഭാട്ടി എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
1961ലെ പ്രസവാവധി ആനുകൂല്യം നിയമത്തിലെ സെക്ഷൻ 5 പ്രകാരം, കരാർ തൊഴിലാളിക്ക് സ്‌ഥാപനവുമായുള്ള കരാർ അവസാനിച്ചാലും പ്രസവാവധിക്കുള്ള ആനുകൂല്യങ്ങൾ നൽകണമെന്നാണ് കോടതി നിർദ്ദേശം. പ്രസവാവധി നിഷേധിച്ചതിനെ തുടർന്ന് വനിതാ ഡോക്‌ടർ സമർപ്പിച്ച പരാതിയിലാണ് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. 11 ദിവസത്തേക്ക് മാത്രം പ്രസവാവധി ആനുകൂല്യങ്ങൾ നൽകിയതിനെ ശരിവെച്ച ഡെൽഹി ഹൈക്കോടതി വിധിക്കെതിരെയാണ് ഡോക്‌ടർ സുപ്രീം കോടതിയെ സമീപിച്ചത്.
കരാർ കാലാവധി അവസാനിച്ചെന്ന് ചൂണ്ടിക്കാണിച്ചാണ് ഡെൽഹി ഹൈക്കോടതി ആനുകൂല്യം നിഷേധിച്ചത്. എന്നാൽ, മൂന്ന് മാസത്തിനുള്ളിൽ സെക്ഷൻ 5 പ്രകാരമുള്ള ആനുകൂല്യങ്ങൾ അനുവദിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശം നൽകി. അനുകൂല്യങ്ങൾ നൽകിയാൽ അത് കരാർ നീട്ടിയതായി കണക്കാക്കുമെന്ന എതിർവാദം തള്ളിയാണ് കോടതിയുടെ തീരുമാനം. കരാർ നീട്ടാനല്ല പരാതിക്കാരി ആവശ്യപ്പെട്ടതെന്നും അർഹതപ്പെട്ട ആനുകൂല്യമാണ് ചോദിക്കുന്നതെന്നും കോടതി വ്യക്‌തമാക്കി.
ഡെൽഹിയിലെ എൻസിടിയുടെ കീഴിലുള്ള ജന്കപ് ജന്കപുരി ആശുപത്രിയിലെ കരാർ അടിസ്‌ഥാനത്തിലെ ഡോക്‌ടറാണ് പരാതിക്കാരി. ജൂൺ 2017ലാണ് പ്രസവാവധി അനുകൂല്യങ്ങളുമായി പരാതിക്കാരി ആശുപത്രിയെ സമീപിച്ചത്. മെയ് 24ന് അപേക്ഷ സമർപ്പിച്ചെങ്കിലും 11 ദിവസത്തെ ആനുകൂല്യങ്ങൾ മാത്രമാണ് ഡോക്‌ടർക്ക് ലഭിച്ചത്. 24 മാസം കരാറിൽ ജോലി ചെയ്‌ത തൊഴിലാളിക്ക് 23ആം മാസം പ്രസവാവധിയിൽ പ്രവേശിച്ചാൽ ഒരു മാസത്തേക്ക് മാത്രമല്ല, പിന്നീടുള്ള അഞ്ചു മാസത്തേക്കും ആനുകൂല്യം നൽകണമെന്നാണ് വിധി വിശദമാക്കുന്നത്.
Most Read| ഡെൽഹി കലാപക്കേസ്; പോലീസിന് രൂക്ഷ വിമർശനവുമായി കോടതി