ന്യൂഡെൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്‌റ്റിലായ ഡെൽഹി ആരോഗ്യമന്ത്രി സത്യേന്ദ്രർ ജെയിനുമായി ബന്ധപ്പെട്ട സ്‌ഥാപനങ്ങളിൽ വീണ്ടും ഇഡി റെയ്ഡ്. പത്ത് ബിസിനസ് സ്‌ഥാപനങ്ങൾ, വസതികൾ എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കഴിഞ്ഞ ആഴ്‌ചയും ഇഡി റെയ്ഡ് നടത്തിയിരുന്നു. സത്യേന്ദർ ജെയിന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കാൻ ഇരിക്കെയാണ് ഇഡിയുടെ അപ്രതീക്ഷിത നീക്കം.
കഴിഞ്ഞ മെയ് 30ആം തീയതിയാണ് കള്ളക്കടത്ത് കേസിൽ അരവിന്ദ് കെജ്രിവാൾ മന്ത്രി സഭയിലെ ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ അറസ്‌റ്റിലായത്. 2015-16 കാലയളവില്‍ കേന്ദ്രസർക്കാർ ഉദ്യോഗസ്‌ഥനായിരിക്കെ സത്യേന്ദ്ര ജെയിന്‍ വിവിധ കടലാസ് കമ്പനികളിലൂടെ 4.81 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നും, പണം കൊല്‍ക്കത്തയിലേക്ക് ഹവാല ഇടപാടിലൂടെ കടത്തിയെന്നുമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ കണ്ടെത്തല്‍.
അറസ്‌റ്റിന് പിന്നാലെ അദ്ദേഹത്തിന്റെയും ഭാര്യ പൂനം ജെയിനിന്റെയും ബന്ധുക്കളുടേയും വസതികളിലും ഓഫീസുകളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. കണക്കിൽപ്പെടാത്ത 1.8 കിലോ സ്വർണവും, 2.85 കോടി രൂപയും രേഖകളും പിടിച്ചെടുത്തതായാണ് ഇഡി നൽകുന്ന വിവരം. അതേസമയം മന്ത്രിക്കെതിരെ ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമായി ഇഡി കള്ളക്കേസ് എടുക്കുകയായിരുന്നു എന്നാണ് ആം ആദ്‌മി പാർട്ടിയുടെ നിലപാട്.
അതിനിടെ, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അറസ്‌റ്റ് ചെയ്‌ത ഡെൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് കോടതി നാളേക്ക് മാറ്റിയിട്ടുണ്ട്. അതിനാൽ ജൂൺ 18വര സത്യേന്ദർ ജെയിൻ ജയിലിൽ തുടരണം. ജെയിനിന്റെയും ഇഡിയുടെയും വാദം കേട്ട ശേഷം പ്രത്യേക ജഡ്‌ജി ഗീതാഞ്‌ജലി ഗോയൽ ഉത്തരവ് പറയുന്നത് ജൂൺ 18ലേക്ക് മാറ്റുകയായിരുന്നു.
Most Read: വീണാ ജോർജിന്റെ അശ്ളീല വീഡിയോ നിർമിക്കാൻ പ്രേരിപ്പിച്ചു; ക്രൈം നന്ദകുമാർ അറസ്‌റ്റിൽ