റാഞ്ചി: ജാർഖണ്ഡ് നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് ചംപയ് സോറൻ സർക്കാർ. ജാർഖണ്ഡ് മുഖ്യമന്ത്രിയായി ജെഎംഎം നേതാവ് ചംപയ് സോറൻ സത്യപ്രതിജ്‌ഞ ചെയ്‌തതിന് പിന്നാലെയാണ് ഭൂരിപക്ഷം തെളിയിക്കാൻ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തിയത്. 81 അംഗ സഭയിൽ 47 പേരുടെ പിന്തുണയാണ് സർക്കാരിന് ലഭിച്ചത്. 29 പേർ എതിർത്ത് വോട്ടുചെയ്‌തു.
41 എംഎൽഎമാരുടെ പിന്തുണയാണ് മഹാസഖ്യ സർക്കാരിന് വേണ്ടത്. ഇതോടെ ജാർഖണ്ഡ് മുഖ്യമന്ത്രിയായി ജെഎംഎം നേതാവ് ചംപയ് സോറൻ അധികാരത്തിൽ തുടരുമെന്ന് ഉറപ്പിച്ചു. പത്ത് ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ സിപി രാധാകൃഷ്‌ണൻ നിർദ്ദേശം നൽകിയിരുന്നു. രാവിലെ 11 മണിക്ക് തന്നെ നിയമസഭയിൽ വോട്ടെടുപ്പ് നടപടികൾ ആരംഭിച്ചിരുന്നു.
ഇഡി കസ്‌റ്റഡിയിലുള്ള മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനും വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ എത്തിയിരുന്നു. കനത്ത പോലീസ് സുരക്ഷയിലാണ് അദ്ദേഹമെത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഇഡി അറസ്‌റ്റ് ചെയ്‌ത ഹേമന്ത് സോറന് വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ റാഞ്ചിയിലെ പ്രത്യേക കോടതി അനുമതി നൽകിയിരുന്നു. ജനുവരി 31നാണ് സോറൻ അറസ്‌റ്റിലായത്. നിലവിൽ റിമാൻഡിൽ കഴിയുകയാണ്.
ജാർഖണ്ഡിലെ 81 അംഗസഭയിൽ കേവല ഭൂരിപക്ഷത്തിന് 41 പേരുടെ പിന്തുണയാണ് വേണ്ടത്. നിലവിൽ 47 ജനപ്രതിനിധികളാണ് ഭരണപക്ഷത്തുള്ളത്. ഇതിൽ ജെഎംഎമ്മിന് 28ഉം കോൺഗ്രസിന് 16ഉം ജനപ്രതിനിധികളാണ് ഉള്ളത്. ബിജെപി സർക്കാറിന്റെ അട്ടിമറി ഭയന്ന് ഹൈദരാബാദിലേക്ക് മാറ്റിയ ജെഎംഎം എംഎൽഎമാരെ വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കുന്നതിനായി ഇന്നലെയാണ് റാഞ്ചിയിൽ എത്തിച്ചത്.
Most Read| ചിലിയിൽ കാട്ടുതീ പടരുന്നു; 112 മരണം- അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു