ന്യൂഡെൽഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള കരട് ബില്‍ തയ്യാറായി. കൃഷി, നിയമമന്ത്രാലയം എന്നിവ ചേര്‍ന്നാണ് കരട് റിപ്പീൽ ബില്‍ തയ്യാറാക്കിയത്. കരട് ബില്‍ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനക്കായി സമര്‍പ്പിച്ചു. ബില്‍ ബുധനാഴ്‌ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന കേന്ദ്ര മന്ത്രിസഭാ യോഗം പാസാക്കും.
വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കുന്ന നടപടികളില്‍ ഏറ്റവും പ്രധാനമാണ് റിപ്പീല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. നിയമങ്ങള്‍ പിന്‍വലിക്കാനുള്ള കാരണങ്ങള്‍ സഹിതം ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ബില്‍ തയ്യാറാക്കിയിട്ടുള്ളത്. മൂന്ന് ബില്ലുകളും ഒരുമിച്ചാകും പിന്‍വലിക്കുക.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുമ്പോള്‍ ആദ്യദിവസത്തെ ആദ്യബില്‍ ആയി തന്നെ അവതരിപ്പിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. അതിനിടെ സംയുക്‌ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ ഇന്ന് കര്‍ഷക മഹാപഞ്ചായത്ത് ചേരും. രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തില്‍ രാകേഷ് ടിക്കായത്ത് അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും.
കാർഷിക നിയമങ്ങൾ നിയമപ്രകാരം പിൻവലിക്കുക, കർഷകരുടെ മറ്റ് ആവശ്യങ്ങൾ അംഗീകരിക്കുക എന്നിവയാണ് കിസാൻ മോർച്ച മുന്നോട്ട് വയ്‌ക്കുന്ന നിബന്ധനകൾ. ഇവ അംഗീകരിച്ചാൽ മാത്രമേ സംഘടനകൾ സമരത്തിൽ നിന്ന് പിൻമാറൂ.
Read Also: ദത്ത് വിവാദം; കുഞ്ഞിന്റെ വൈദ്യപരിശോധനയും ഡിഎന്‍എ ടെസ്‌റ്റും ഇന്ന്