തിരുവനന്തപുരം: പേരൂര്‍ക്കട ദത്തുവിവാദത്തില്‍ അനുപമയുടേതെന്ന് കരുതുന്ന കുഞ്ഞിന്റെ വൈദ്യ പരിശോധന ഇന്നുണ്ടായേക്കും. അതിനുശേഷമാകും ഡിഎന്‍എ പരിശോധനക്കുള്ള നടപടികള്‍ തുടങ്ങുക. കുഞ്ഞിനെ തിരികെ ലഭിച്ചതായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സിഡബ്ള്യുസിക്ക് ഇന്ന് റിപ്പോര്‍ട് നല്‍കും. കുഞ്ഞിനെ കാണാന്‍ അനുവദിക്കണമെന്ന് അനുപമ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നലെ രാത്രിയാണ് ആന്ധ്രയിലെ ദമ്പതികളില്‍ നിന്നേറ്റുവാങ്ങിയ കുഞ്ഞിനെ കേരളത്തിലെത്തിച്ചത്. ശിശുക്ഷേമ സമിതിയിലെ ഉദ്യോഗസ്‌ഥയും പൊലീസുകാരും അടങ്ങുന്ന നാലംഗ സംഘമാണ് കുഞ്ഞുമായി എത്തിയത്.
നിലവിൽ തിരുവനന്തപുരം പാളയത്തുള്ള ശിശുഭവനിലാണ് കുഞ്ഞുള്ളത്. ഇന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ വൈദ്യപരിശോധന നടത്തും. മെഡിക്കല്‍ കോളേജിലെ ഡോക്‌ടർമാരാണ് പരിശോധന നടത്തുക.
കുഞ്ഞിന്റെ ആരോഗ്യ നില തൃപ്‌തികരമാണെങ്കില്‍ ഡിഎന്‍എ പരിശോധനക്കായി കുഞ്ഞിനെ ഹാജരാക്കാന്‍ അനുപമക്കും അജിത്തിനും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ക്കും സിഡബ്ള്യുസി നോട്ടീസ് നല്‍കും.
അതേസമയം കുഞ്ഞിനെ കൊണ്ടുവരുന്നത് മാത്രം ആയിരുന്നില്ല തന്റെ ആവശ്യമെന്നും സമരം അവസാനിപ്പിക്കാൻ തയ്യാറല്ലെന്നും അനുപമ കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു. കുഞ്ഞിനെ കൊണ്ടുവരുമ്പോൾ തന്നെ കാണിക്കണമെന്ന ആവശ്യം നേരത്തെ അംഗീകരിച്ചിരുന്നു എങ്കിലും പാലിക്കാത്തത്തിൽ വിഷമമുണ്ടെന്നും അനുപമ പറഞ്ഞിരുന്നു.
Most Read: വൃദ്ധയായ അമ്മയെ മകൻ മര്‍ദ്ദിച്ചതായി പരാതി