തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ വകുപ്പുതല അന്വേഷണ റിപ്പോർട് പരസ്യപ്പെടുത്താനാകില്ലെന്ന് സർക്കാർ. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിലാണ് മറുപടി. ബാലനീതി നിയമത്തിന് എതിരെന്നാണ് വനിതാ ശിശുവികസന വകുപ്പിന്റെ വിശദീകരണം.
കേസുമായി ബന്ധപ്പെട്ട വകുപ്പുതല അന്വേഷണ റിപ്പോർട് നവംബർ 24നാണ് വനിതാ ശിശുവികസന വകുപ്പ് ഡയറക്‌ടർ ടിവി അനുപമ സമർപ്പിച്ചത്. ശിശുക്ഷേമ സമിതിക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും എതിരായ പരാമർശങ്ങളും പരാതിക്കാരി അനുപമയുടെയും ഭർത്താവ് അജിത്തിന്റെയും മൊഴികളും ഈ റിപ്പോർട്ടിലുണ്ടായിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് റിപ്പോർട്ടിലെ വിശദവിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് വിവരാവകാശ നിയമ പ്രകാരം ചോദ്യങ്ങൾ നൽകിയത്.
എന്നാൽ, പ്രസ്‌തുത റിപ്പോർട് സർക്കാർ പരിശോധിച്ച് വരികയാണെന്നായിരുന്നു കമ്മീഷന്റെ വിശദീകരണം. റിപ്പോർട്ടിലെ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നത് ബാലനീതി നിയമം 2015ലെ സെക്ഷൻ 74, അഡോപ്‌ഷൻ റെഗുലേഷൻ 2014ലെ സെക്ഷൻ 45, വിവരാവകാശ നിയമം 2005ലെ സെക്ഷൻ 8 എന്നിവ പ്രകാരം വ്യവസ്‌ഥകൾക്ക് എതിരായതിനാൽ ഈ വിവരങ്ങൾ നൽകാനാകില്ലെന്നും കമ്മീഷൻ വ്യക്‌തമാക്കി.
അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസ് ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. കേസിൽ വനിതാ ശിശുവികസന വകുപ്പ് തന്നെ നേരിട്ട് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഗുരുതരമായ പിഴവുകളാണ് കണ്ടെത്തിയിരുന്നത്. ശിശുക്ഷേമ സമിതിക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കുമെതിരെ തെളിവുകളുമായി പരാതിക്കാരി അനുപമയും രംഗത്തെത്തിയിരുന്നു.
കുഞ്ഞിന്റെ അവകാശം ഉന്നയിച്ച് അനുപമ ശിശുക്ഷേമ സമിതിയെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും സമീപിച്ചെങ്കിലും ദത്ത് നടപടികൾ തുടരുകയായിരുന്നു എന്നും അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകളും പുറത്തുവന്നിരുന്നു.
ഈ അന്വേഷണ റിപ്പോർട്ടാണ് കഴിഞ്ഞ ഒരു മാസമായി സർക്കാർ പിടിച്ചുവെച്ചിരിക്കുന്നത്. അതേസമയം, സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രതിക്കൂട്ടിലാകും എന്നതിനാലാണ് റിപ്പോർട് പൂഴ്‌ത്തുന്നതെന്ന് അനുപമ പ്രതികരിച്ചു. റിപ്പോർട് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും നിയമപ്രകാരം പുറത്തുവിട്ടേ മതിയാവൂ എന്നും നിയമവിദഗ്‌ധരും ചൂണ്ടിക്കാട്ടുന്നുണ്ട്.
Also Read: വാട്‌സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങൾ അയക്കുന്ന സന്ദേശങ്ങൾക്ക് അഡ്‌മിൻ ഉത്തരവാദിയല്ല; കോടതി